കണ്ണൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ടു കോടി രൂപ റോഡുകൾ, കലുങ്കുകൾ എന്നിവയുടെ പുനർനിർമാണത്തിനായി വിനിയോഗിക്കാൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.
ഉരുൾപൊട്ടലിൽ ഏറ്റവും നാശനഷ്ടം നേരിട്ട കണിച്ചാർ ഗ്രാമപഞ്ചായത്തിന് മൂൻതൂക്കം നൽകും. കോളയാട്, കേളകം, പേരാവൂർ എന്നിവയാണ് നാശനഷ്ടം നേരിട്ട മറ്റു പഞ്ചായത്തുകൾ. പുനർനിർമാണത്തിന് പദ്ധതി തയാറാക്കി സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
റോഡ്, കലുങ്ക് പുനർനിർമാണത്തിനാണ് ജില്ലാ പഞ്ചായത്ത് സഹായം നൽകുക. രണ്ടു കോടിക്ക് പുറമേ വരുന്ന പാലം നിർമാണം ഉൾപ്പെടെയുള്ള മറ്റു പദ്ധതികൾ തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും.
കണിച്ചാറിൽ 15 റോഡുകൾ, 12 കലുങ്കുകൾ, നാല് പാലങ്ങൾ എന്നിവയാണ് തകർന്നതെന്ന് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു. ഗതാഗതമാർഗങ്ങൾ തകർന്ന് ആറ് പട്ടികവർഗ കോളനികളിലേക്ക് വഴി ഇല്ലാതായതായി അദ്ദേഹം പറഞ്ഞു.
പുഴയോര ഭിത്തികൾ തകർന്നു. പുഴകൾ വഴി മാറിയൊഴുകി. പുഴകളിൽ അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ, മണൽ, വൻമരങ്ങൾ എന്നിവ നീക്കം ചെയ്യാൻ ജില്ലാതലത്തിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോളയാട് ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ചെക്യേരി കോളനി റോഡ്, അഞ്ച് പാലങ്ങൾ, നാല് കൾവർട്ടുകൾ എന്നിവ തകർന്നതായി പ്രസിഡന്റ് എം. റിജി അറിയിച്ചു. കേളകം, പേരാവൂർ ഗ്രാമപഞ്ചായത്തുകളിലും നാശനഷ്ടം നേരിട്ടു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പേരാവൂർ സ്ഥിരംസമിതി അധ്യക്ഷരായ യു.പി. ശോഭ, ടി. സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, എം. ജൂബിലി ചാക്കോ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.