കണ്ണൂർ: കാലവർഷ കെടുതിയിലും ഉരുൾപൊട്ടലിലും ജില്ലയിൽ വ്യാപക കൃഷി നാശം. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ 68.56 ഹെക്ടറിൽ 4.23 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. വാഴ ക്കർഷകർക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറിൽ 551 വാഴക്കർഷകരുടെ കൃഷി നശിച്ചു. 20840 കുലച്ച വാഴകളും 9235 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. 175 കർഷകരുടെ 3560 റബർ മരങ്ങൾ നശിച്ചു. ഇതിൽ 2060 ടാപ്പ് ചെയ്ത റബറും 1500 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബർ കർഷകർക്കുണ്ടായി.
392 കേര കർഷകരുടെ 2180 തെങ്ങുകൾ നശിച്ചു. കുലച്ച 1000 തെങ്ങുകളും ഒരു വർഷത്തിലേറെ പ്രായമുള്ള 1050 തൈകളും, കുലയ്ക്കാത്ത 130 തെങ്ങുകളും ഉൾപ്പടെ 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്.152 കർഷകരുടെ 6300 കശുമാവുകൾ നശിച്ചതിൽ 62.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 101 കുരുമുളക് കർഷകരുടെ 3.80 ഹെക്ടർ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 309 കർഷകരുടെ 5590 കമുകൾ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2840 എണ്ണം കുലച്ചതും 2750 എണ്ണം തൈകളുമാണ് നശിച്ചത്. 34 കർഷകരുടെ രണ്ട് ഹെക്ടർ കിഴങ്ങു വിളവർഗങ്ങൾ നശിച്ചു. 90,000 രൂപയുടെ നാശനഷ്ടമുണ്ടായി. 52 മരച്ചീനി കർഷകരുടെ 2.800 ഹെക്ടർ കൃഷി നശിച്ചതിൽ 36,000 രൂപയുടെ നാശനഷ്ടമുണ്ടായി. 50 കർഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 25 കർഷകരുടെ 60 എണ്ണം കൊക്കോ മരങ്ങൾ നശിച്ചു. 21,000 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 0.400 ഹെക്ടറിൽ കൃഷി ചെയ്യുന്ന മൂന്ന് പന്തൽ പച്ചക്കറി കർഷകരുടെ കൃഷിക്ക് നാശമുണ്ടായി. 18,000 രൂപയുടെ നഷ്ടമാണുണ്ടായത്.