ഐടി നിയമങ്ങളിലെ ഭേദഗതികളെ എതിർത്ത വാട്‌സ്ആപ്പ്, നിയമങ്ങൾ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് അവകാശപ്പെട്ടു. നിയമം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും വാട്സ്ആപ്പ് ഹൈക്കോടതിയെ അറിയിച്ചു. ശക്തമായ സ്വകാര്യത സംവിധാനങ്ങൾ ഉള്ളതിനാലാണ് ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ചട്ടങ്ങൾ എന്ന് വാട്സ്ആപ്പ് വാദിച്ചു. ലോകത്ത് മറ്റൊരിടത്തും ഇത്തരം നിയമങ്ങൾ നിലവിലില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പുതിയ നിയമങ്ങൾ സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഹർജികളെ എതിർത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ വ്യാജ സന്ദേശങ്ങൾ കണ്ടെത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.