ബഫർസോൺ വിഷയത്തിൽ ഫീൽഡ് സർവെ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ ആധികാരിക രേഖ പുറത്തുവിടാനും യോഗം തീരുമാനിച്ചു. ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ നൽകും. സർവെയ്ക്കു പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ ടീമുകളെ നിയോഗിക്കും.
ബഫർസോൺ ഹെൽപ് ഡെസ്ക് രൂപീകരിക്കാൻ ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു. 115 വില്ലേജ് ഓഫീസർമാരും വനം, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ബഫർസോൺ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടുമാസം നീട്ടാനും തീരുമാനമായി. ഈ മാസം 30 ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
പരാതി നൽകാനുള്ള സമയം അടുത്ത മാസം അഞ്ചുവരെ നീട്ടി. സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം ചോദിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാനും സമയം നീട്ടി ചോദിക്കും.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയതാണ് ആധികാരിക രേഖ. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതാണ് ഈ രേഖയെന്ന് യോഗം വിലയിരുത്തി. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ടുള്ള രേഖയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പ്രസിദ്ധീകരിക്കാനാണ് യോഗം തീരുമാനിച്ചത്.
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാപ്പാണ് വിവാദത്തിന് കാരണമായത്. മാപ്പ് ഒരു ആധികാരിക രേഖയല്ല. ഒരു വിവരശേഖരണം മാത്രമാണ്. അതുകൊണ്ടാണ് സര്‍ക്കാർ നിലപാട് ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാന്‍ സുപ്രീം കോടതിയില്‍ നല്കിയ ആധികാരിക രേഖ പുറത്തുവിടാന്‍ തീരുമാനിച്ചത്.