പോഷകാഹാര വിതരണത്തിന് കുട്ടികൾക്ക് ആധാർ കാർഡുകൾ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ ആധാർ നന്പറുകൾ പോഷണ്‍ ട്രാക്കർ വെബ്സൈറ്റുകളിൽ ചേർക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി അറിയിക്കും. ആറ് വയസു വരെ പ്രായമുള്ള കുട്ടികൾക്കുള്ള സൗജന്യ റേഷൻ ഉറപ്പു വരുത്തണമെന്നുള്ള മന്ത്രാലയത്തിന്റെ ശിപാർശക്ക് പിന്നാലെയാണ് തീരുമാനം. പ്രധാനമായും വിവിധ ആവശ്യങ്ങൾക്കായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് സഞ്ചരിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് വേണ്ടിയാണ് പദ്ധതി.
രാജ്യത്തെ ഏതെങ്കിലും അങ്കണവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് മറ്റു സംസ്ഥാനങ്ങളിലെ ജില്ലാ അങ്കണവാടികളിൽ നിന്നും അനുവദനീയമായ ആനുകൂല്യങ്ങൾ ലഭ്യമാകും. കുട്ടികളുടെ വളർച്ച ഉറപ്പു വരുത്തുന്നതിനും പോഷകാഹാരക്കുറവ് നികത്തുന്നതിനുമാണ് കേന്ദ്രസർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ 12 ലക്ഷത്തിൽ അധികം വരുന്ന അങ്കണവാടി കേന്ദ്രങ്ങളിലായി ആറ് വയസിൽ താഴെയുള്ള കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികളായ സ്ത്രീകൾ തുടങ്ങി 11 കോടിയിൽ അധികം ഗുണഭോക്താക്കളുണ്ട്.