സംസ്ഥാന പാതയിലെ പൂർണമായും ദ്രവിച്ച മരങ്ങൾ അപകട ഭീഷണിയാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ചേരൻകുന്നിലും നിടുവാലൂരിലുമാണ് കൂറ്റൻ മരങ്ങൾ ഭീഷണിയുയർത്തുന്നത്. ഒരു കിലോമീറ്റർ വ്യത്യാസത്തിലാണ് രണ്ട് മരങ്ങളുമുള്ളത്. ഇരു മരങ്ങളുടെയും അടിഭാഗം ദ്രവിച്ച് ചിതലരിച്ച് ഏതു സമയവും വീഴുമെന്ന അവസ്ഥയിലാണുള്ളത്.
ചേരൻകുന്നിൽ മരത്തിന്റെ വൻ ശിഖരങ്ങൾ ഒരാഴ്ച മുമ്പ് റോഡിലേക്കു വീണിരുന്നു. മരത്തിന്റെ ബാക്കിയുള്ള ഭാഗത്തിന് വിള്ളൽ വീണിട്ടുമുണ്ട്. നേരത്തെ വീണതിലും വലിയ ശിഖരങ്ങൾ ദ്രവിച്ച് ഏതുസമയവും വീഴുന്ന അവസ്ഥയിലാണ്.
മരത്തിന് തൊട്ട് കീഴിലൂടെ വൈദ്യുത ലൈൻ കടന്നു പോകുന്നുമുണ്ട്. സംസ്ഥാന പാതയായതിനാൽ രാപ്പകൽ ഭേദമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നുണ്ട്.
ചെറിയ കാറ്റുപോലും മരത്തിന് ഭീഷണിയാണെന്നു നാട്ടുകാർ പറയുന്നു. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
previous post