മട്ടന്നൂർ: മലയോരത്തെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകി നവീകരിച്ച പഴശി പാർക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഉദ്യാനം വീണ്ടും തുറന്നതോടെ ദിനം പ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. 2012-ലെ കനത്ത മഴയിൽ ഡാം കരകവിഞ്ഞൊഴുകി ഉദ്യാനം പൂർണമായും തകർന്നിരുന്നു. ഡാമിന്റെ ഇരുവശങ്ങളിലുമുളള കുട്ടികളുടെ പാർക്കും പൂന്തോട്ടവും വെള്ളത്തിന്റെ കുത്തൊഴുക്കിൽ നശിച്ചതോടെ പാതിവഴിയിലായി തകർന്ന പാർക്കുകൾ നവീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയാറാക്കിയ പദ്ധതി അംഗീകരിച്ചാണ് ആദ്യ ഘട്ടം പ്രവൃത്തി നടന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയെങ്കിലും വൈദ്യുതി ലഭിക്കാത്ത കാലതാമസമാണ് പാർക്ക് ഒരുങ്ങാൻ വൈകിയത്.
വന പ്രദേശമായതിനാൽ തന്നെ രാവിലെ മുതൽ തന്നെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഓപ്പൺ ഓഡിറ്റോറിയം, സൈക്കിൾ റോപ്പ്, ആകാശ തൊട്ടിൽ, വാട്ടർ റോളർ കുട്ടികൾക്കായി ട്രെയിൻ, തോണി, തൊട്ടിൽ, റോപ് വേ ഉൾപ്പെടെ മികച്ച രീതിയിലാണ് പാർക്ക് ഒരുങ്ങിയിട്ടുള്ളത്. ഡിസ്കോ ഡാൻസ് , ഇലക്ട്രിക് ട്രെയിൻ, പഴശി ബോട്ടിംഗ് സർവീസ് ഉൾപ്പെടെ ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡിടിപിസി പദ്ധതി പ്രദേശത്ത് നിർമിച്ച ഓഡിറ്റോറിയം കം ഡോർമെട്രി ഉടൻ പ്രവർത്തനമാരംഭിക്കും.
പാർക്കിൽ പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിന് നാലുഭാഗവും ചുറ്റുമതിൽ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളം കയറി പാർക്കിലെ കെട്ടിടം ഉൾപ്പെടെ നിലംപൊത്തിയിരുന്നു. പഴശി ഡാം സൈറ്റിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുളള ഏഴേക്കറോളം സ്ഥലത്താണ് പാർക്ക് നിർമിച്ചത്. പാർക്ക് നവീകരിച്ച് തുറന്ന് നൽകിയതോടെ വരും ദിവസങ്ങളിലും ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.