ഇരിട്ടി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ പുനരുജ്ജീവന പദ്ധതികൾ നടപ്പിലാക്കി തലശേരി അതിരൂപത. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നാനാജാതി മതസ്ഥർക്കായാണ് കൈത്താങ്ങായി അതിരൂപതയുടെ സഹായഹസ്തം നീണ്ടത്. ഭക്ഷ്യ കിറ്റ്, ചികിത്സാ സഹായം, കുട്ടികൾക്കുള്ള പഠനസഹായം, ഓക്സിജൻ കോൺസൻട്രേറ്റർ, ഫലവൃക്ഷ തൈകൾ, പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ രൂപത്തിലാണ് സഹായമെത്തിയത്.
തായ്വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജീവകാരുണ്യ സംഘടനയായ ബുദ്ധിസ്റ്റ് സു ചി (TZU CHI) ഫൗണ്ടേഷന്റെ സഹായത്തോടെ സെന്റ് കമില്ലസ് സന്യാസസമൂഹം നേതൃത്വം നൽകുന്ന സ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് ഈ സഹായങ്ങൾ എത്തുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം സഹായങ്ങൾ ഇവർ നൽകുന്നുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മതസ്ഥരായ പതിനയ്യായിരത്തോളം കുടുംബങ്ങൾക്കാണ് ആയിരത്തിലധികം രൂപയുടെ വിവിധ ഭക്ഷ്യവിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. അരി, ആട്ട, വെളിച്ചെണ്ണ, വിവിധതരം പൊടികൾ, പഞ്ചസാര, റവ, സോപ്പ്, കടല, പയർ, വൻപയർ, പച്ചരി, തുടങ്ങി പത്തിൽപ്പരം വിഭവങ്ങൾ ചേർന്ന കിറ്റാണു വിതരണം ചെയ്തത്. ഇടവകതോറും ഓരോ പ്രദേശത്തെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകളെയും ഉൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. ഒന്നര കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്.
കോവിഡ് മൂലവും അല്ലാതെയും ചികിത്സയ്ക്കായി ബുദ്ധിമുട്ടിലായ നൂറുകണക്കിന് രോഗികൾക്ക് ചികിത്സാസഹായം നൽകി അതിരൂപത ഈ ദുരിതകാലത്ത് ജനങ്ങൾക്കൊപ്പം നിന്നു. പലർക്കും ജോലി നഷ്ടപ്പെട്ടതും ഉള്ള തൊഴിലിന് പോകാൻ കഴിയാത്തതുമൂലവും തുടർന്നുവന്നിരുന്ന ചികിത്സ മുടങ്ങുന്ന സാഹചര്യവും കോവിഡിന്റെ അനന്തര ഫലങ്ങൾ എന്നോണം മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടിവന്ന നൂറുകണക്കിന് ആളുകൾക്ക് അതിരൂപതയുടെ നേതൃത്വത്തിൽ ചികിത്സാസഹായമെത്തിച്ചു.
കോവിഡ് മഹാമാരി ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖല വിദ്യാഭ്യാസമേഖലയാണ്. അതുവരെ അധ്യാപകരുടെ മുന്നിൽ പോയിരുന്നു പഠിച്ച കുട്ടികൾ വീടുകളിലിരുന്നു പഠിക്കുന്ന ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതോടെ പല കുട്ടികളുടെയും പഠനവും നിലച്ചു. പലർക്കും ടിവി, ഇന്റർനെറ്റ്, മൊബൈൽ ഫോൺ സൗകര്യങ്ങൾ ഇല്ലാത്തതുമൂലം പoനം വഴിമുട്ടി. നൂറിലധികം മൊബൈൽ ഫോണുകളാണ് ഈ മേഖലയിൽ അതിരൂപത വിതരണം ചെയ്തത്. കൂടാതെ ടെലിവിഷൻ, കേബിൾ സൗകര്യവും ഒരുക്കിനൽകി.
രണ്ടു ജില്ലകളിലെ 14 ആശുപത്രികൾക്കാണ് ഓക്സിജൻ കോൺസൻട്രേറ്റർ നൽകിയത്. ഒരു യൂണിറ്റിന് ഒന്നേകാൽ ലക്ഷം രൂപയിലധികമാണ് വില. കൂടാതെ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസർ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയവയും വിതരണം ചെയ്തു. കോവിഡ് രോഗികൾ ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന വാർത്തകൾ മാധ്യമശ്രദ്ധ നേടിയിരുന്നു. മലയോരമേഖലയിൽ ഒരു പരിധിവരെ ഇത് കുറയ്ക്കുന്നതിന് അതിരൂപതയുടെ ഇടപെടൽ സഹായിച്ചു.
തകർന്ന കാർഷിക മേഖലയെ പുനർജീവിപ്പിക്കുവാൻ വിവിധ മേഖലകളിൽ ഫലവൃക്ഷ തൈ വിതരണം ചെയ്തു. കാർഷികവിപണി പുനർജീവിപ്പിക്കുക എന്നതോടൊപ്പം ആളുകളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഫലവൃക്ഷങ്ങളും വിതരണം ചെയ്തു.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ വ്യാപിക്കുമ്പോൾ മുന്നിൽ നിന്ന് പോരാടുക എന്നതാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. കോവിഡ് ബോധവത്കരണം, രോഗീപരിചരണം, അടിയന്തര വൈദ്യസഹായം, പ്രളയ ദുരന്തങ്ങളുടെ അതിജീവനം തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്. സെന്റ് കമില്ലസ് വൈദികരാണ് ഇതിനുള്ള പരിശീലനം നൽകുന്നത്.
previous post