ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക്ക് അറിയിച്ചു. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് ടോക്യോയിൽ ഒളിമ്പിക്സ് മാമാങ്കം ആരംഭിച്ചത്. 2024ൽ പാരീസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക.
ആദ്യ ദിനങ്ങളിലൊക്കെ മെഡൽ നിലയിൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തിയതാണ് അവസാന ദിവസത്തെ ഏറ്റവും പുതിയ വാർത്ത. 39 സ്വർണമെഡലുകൾ ഉൾപ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വർണമുൾപ്പെടെ 88 മെഡലുകൾ സ്വന്തമാക്കിയ ചൈന മെഡൽ പട്ടികയിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വർണമുൾപ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിലും ചരിത്രം കുറിച്ചത്.
ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ സ്വര്‍ണത്തിളക്കവുമായി അമേരിക്കന്‍ ആധിപത്യം
അവസാന ദിനത്തിൽ വനിതകളുടെ ബാസ്‌കറ്റ്‌ബോളിലും വോളിബോളിലുമുൾപ്പെടെ അമേരിക്ക മൂന്ന് സ്വർണം നേടി. ആകെ 39 സ്വർണത്തിനൊപ്പം 41 വെള്ളിയും 33 വെങ്കലവും അമേരിക്കയ്ക്ക് സ്വന്തം. 32 വെള്ളിയും 18 വെങ്കലവും 38 സ്വർണവും ചൈനയും നേടി.
അതേസമയം, ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടിക്കൊടുത്ത ജാവലി ത്രോ താരം നീരജ് ചോപ്രയ്ക്ക് കൈനിറയെ പാരിതോഷികങ്ങൾ. ഹരിയാന പഞ്ചാബ് സർക്കാരുകളും മഹീന്ദ്രയും ബൈജൂസുമൊക്കെ നീരജിന് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു. ടോക്യോയിൽ 87.58 മീറ്റർ ദൂരെ ജാവലിൽ എറിഞ്ഞാണ് നീരജ് ചരിത്രത്തിൽ ഇടം നേടിയത്.
മെഡൽ നേടിയതിനു പിന്നാലെ സ്വന്തം സംസ്ഥാനമായ ഹരിയാനയാണ് നീരജിന് ആദ്യ പാരിതോഷികം വാഗ്ധാനം ചെയ്തത്. ആറ് കോടി രൂപയുടെ സാമ്പത്തിക പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന, ഇന്ത്യൻ സൈന്യത്തിലെ ജീവനക്കാരനായ നീരജിന് ക്ലാസ് വൺ സർക്കാർ ഉദ്യോഗം വാഗ്ധാനം ചെയ്തു. കൂടാതെ സംസ്ഥാനത്ത് എവിടെയും 50 ശതമാനം വില ഇളവിൽ ഭൂമി സ്വന്തമാക്കാനുള്ള അധികാരവും നൽകി.
ഹരിയാന സർക്കാരിൻ്റെ രണ്ട് കോടി രൂപ, മണിപ്പൂർ സർക്കാരിൻ്റെ ഒരു കോടി രൂപ, കൂടാതെ ബിസിസിഐയുടെയും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും ഒരു കോടി രൂപ, മഹീന്ദ്ര എക്സ് യുവി 700, ബൈജൂസ് ഗ്രൂപ്പിൻ്റെ രണ്ട് കോടി രൂപ എന്നീ പാരിതോഷികങ്ങളും നീരജിനു ലഭിച്ചു.