കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സർവീസ് മേഖലയിലുള്ളവർക്ക് കൂടുതൽ വാക്സിനുകൾ നൽകുന്നതിന് മുൻഗണന നൽകണമെന്ന് കണ്ണൂർ കോർപറേഷൻ ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് താഴെ നിൽക്കുകയാണെങ്കിലും ജില്ലാ ആസ്ഥാനമെന്ന നിലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ബന്ധപ്പെടുന്ന കണ്ണൂർ കോർപറേഷനിൽ ഓണക്കാലത്ത് തിരക്ക് വർധിക്കുമ്പോൾ കോവിഡ് വ്യാപനവും വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണ്.
മറ്റ് പ്രധാന ആവശ്യങ്ങൾ: ജൂബിലി ഹാളിൽ വാക്സിനേഷന് ആവശ്യമായ വാക്സിൻ ലഭ്യമാക്കുക, കിടപ്പുരോഗികൾക്കും വായോധികർക്കും വാക്സിൻ നൽകുന്നത് പുനഃരാരംഭിക്കുന്നതിന് ആവശ്യമായ വാക്സിൻ അനുവദിക്കുക, ജനസംഖ്യാനുപാതം നോക്കാതെ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന കേന്ദ്രമെന്ന നിലയിൽ കോർപ്പറേഷൻ മേഖലയിൽ കൂടുതൽ വാക്സിൻ അനുവദിക്കുക, വ്യാപാരികൾ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോതൊഴിലാളികൾ, ബാർബർമാർ, പെട്രോൾപമ്പ് ജീവനക്കാർ, വർക്ക്ഷോപ്പ് ജീവനക്കാർ തുടങ്ങി ജനങ്ങളുമായി ഇടപഴകുന്ന വിഭാഗങ്ങൾക്ക് വാക്സിൻ അടിയന്തരമായി ലഭ്യമാക്കുക.
ക്വാറന്റൈൻ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിനും പോലീസിനും നിർദേശം നൽകി.മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, ഷമീമ, പി. ഇന്ദിര, ഷാഹിനാ മൊയ്തീൻ, സിയാദ് തങ്ങൾ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, സെക്രട്ടറി ഡി. സാജു, ഡോ. ഒ.ടി. രാജേഷ് , സി. സമീർ,കെ.പി. സദാനന്ദൻ, പി.എ. കിരൺ , എൻ.രഞ്ജിനി തുടങ്ങിയവർ പങ്കെടുത്തു.