കൊളക്കാട് : പ്ലസ് ടു സയൻസ്, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടി കൊണ്ട് കണ്ണൂർ ജില്ലയിലെ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സാന്തോം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പിടിഎയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സയൻസ് വിഭാഗത്തിൽ 100 ശതമാനവും ഹ്യുമാനിറ്റീസ് 92 ശതമാനവും വിജയം നേടിയതിനൊപ്പം സയൻസിൽ 34 കുട്ടികൾക്കും ഹ്യൂമാനിറ്റീസിൽ അഞ്ച് കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുവാൻ കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം, നിരന്തര മൂല്യനിർണയം, കോർണ്ണർമീറ്റിങ്ങുകൾ, ക്ലസ്റ്റർ ക്ലാസുകൾ, കുട്ടികളുടെ ഭവനസന്ദർശനം, നോട്ടുകൾ പരിശോധിക്കൽ എന്നിവയെല്ലാമാണ് മികച്ച വിജയത്തിന് സഹായകമായതെന്ന് പ്രിൻസിപ്പാൾ വെളിപ്പെടുത്തി.
സയൻസ് വിഭാഗത്തിൽ 1196 മാർക്ക് വാങ്ങി (99.7%) അഭയ് ജോസും ഹ്യുമാനിറ്റീസിൽ 1180 മാർക്ക് (98.33%)നേടി അഞ്ജലി രാജുവും ഒന്നാമതായി.പിടിഎ പ്രസിഡണ്ട് ജോളി മറ്റത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ പോൾ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോണി തോമസ്, അധ്യാപകരായ സാജൻ വട്ടത്തിൽ, ഡോ. സന്തോഷ് കെ പീറ്റർ , ബിന്ദു തോമസ്, ഡോ. റോസ എം സി , ലാലി ജോസഫ് , രാജീവ് കെ നായർ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനം സാധ്യമാകുന്നതിന് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന പ്രമേയം പിടിഎ പാസാക്കി.