കണ്ണൂർ: പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കി അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. തുറമുഖം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തുറമുഖത്ത് ലഭ്യമായ ഏഴര ഹെക്ടര്‍ ഭൂമിയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി വികസന മാസ്റ്റര്‍പ്ലാന്‍ തയറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
തുറമുഖത്തെ അവശേഷിക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്നതിനാവശ്യമായ സംരംഭങ്ങള്‍ ആരംഭിക്കും. മല്‍സ്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങൾ നിര്‍മിക്കുന്നതിനായുള്ള സംരംഭങ്ങളാണ് ഇവിടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിലവിലുള്ള ഒരു കെട്ടിടം നവീകരിക്കുകയും മറ്റൊന്ന് പൊളിച്ചുമാറ്റി പുതിയത് പണിയുകയും വേണം. അതിനാവശ്യമായ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. വികസനത്തിന്റെ ഭാഗമായി ഐസ് പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. വാര്‍ഫിന്റെ കേടുവന്ന ഭാഗങ്ങള്‍ നവീകരിക്കുന്നതോടൊപ്പം പുതിയ വാര്‍ഫ് നിര്‍മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഴീക്കല്‍ ഫിഷറീസ് തുറമുഖം, ഫിഷറീസ് സ്കൂള്‍, നെറ്റ് ഫാക്ടറി തുടങ്ങിയവ സന്ദര്‍ശിച്ച മന്ത്രി, തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ.വി. സുമേഷ് എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അഴീക്കല്‍ സന്ദർശിച്ചത്.
തുടര്‍ന്ന് മാപ്പിള ബേ ഹാര്‍ബറും മന്ത്രി സന്ദര്‍ശിച്ചു. അലങ്കാര മത്സ്യങ്ങളുടെ ഉത്പാദന-വിതരണ കേന്ദ്രം ഇവിടെ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു. ഹാര്‍ബര്‍ ബേസിനില്‍ ഡ്രഡ്ജിംഗ് ചെയ്ത സ്ഥലങ്ങളില്‍ വീണ്ടും മണല്‍ വന്ന് അടിയുന്നത് ഒഴിവാക്കാന്‍ മണല്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായുമെന്ന് മന്ത്രിപറഞ്ഞു.
മന്ത്രിക്കൊപ്പം എംഎല്‍എമാരായ കെ.വി. സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി സരള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ്, ഹാര്‍ബര്‍ എൻജിനിയറിംഗ് വിഭാഗം ചീഫ് എൻജിനിയർ ജോമോന് കെ. ജോര്‍ജ്, സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ഞിമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനിയര്‍ ടി.വി. ബാലകൃഷ്ണന്, അഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സി.കെ. ഷൈനി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.