മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷന് സമീപത്തായി ബൈപ്പാസ് റോഡ് നിർമിക്കുന്നതിന് നടപടികൾ തുടങ്ങി. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സ്ഥലം വിട്ടുനൽകുന്നതിന്റെ ഭാഗമായി സ്ഥലം എംഎൽഎയും സിറ്റി പോലീസ് കമ്മീഷണറും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
കണ്ണൂര്‍ റോഡില്‍ നിന്ന് പോലീസ് ക്വാര്‍ട്ടേഴ്സ് വഴി ഗവ. ആശുപത്രി -തലശേരി റോഡ് ബൈപ്പാസിന് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ പോലീസിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലം ലഭ്യമാക്കിയാണ് നിലവിലുള്ള വഴി നവീകരിക്കാന്‍ ശ്രമം തുടങ്ങിയത്.
പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ ആഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. 2017 ല്‍ ഇ.പി. ജയരാജന് എംഎല്‍എ, കളക്ടര്‍ മീര്‍ മുഹമ്മലി എന്നിവരുടെ സാന്നിധ്യത്തിലും റോഡിനായുള്ള ശ്രമം ഊർജിതമാക്കിയെങ്കിലും പിന്നീട് വേഗം കുറയുകയായിരുന്നു. എഡിഎം കെ.കെ. ദിവാകരൻ, നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാവേണു, വൈസ്ചെയര്‍മാന്‍ പി. പുരുഷോത്തമന്, എം.റോജ എന്നിവരും ഒപ്പമുണ്ടായിരുന്നു.