ചികിത്സാ ചെലവിനടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തുന്ന ജനകീയ ഫണ്ട് പിരിവുകള്ക്കുമേൽ (ക്രൗഡ് ഫണ്ടിംഗ്) സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നു ഹൈക്കോടതി. ആര്‍ക്കും, എപ്പോഴും ആരുടെ പേരിലും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല, എന്നാല്‍ സത്യസന്ധമായ ഫണ്ട് ശേഖരണം തടയരുതെന്നും കോടതി വ്യക്തമാക്കി.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാന് മുഹമ്മദിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ നിരീക്ഷണം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പണപ്പിരിവില്‍ യൂട്യുബര്‍മാര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം ശേഖരിക്കുന്നതെന്തിനാണെന്നു ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. സമൂഹമാധ്യങ്ങളിലൂടെ പിരിക്കുന്ന പണം സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം ഫണ്ട് ശേഖരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും കര്‍ശന നിരീക്ഷണവും ഇടപെടലും ഉണ്ടാകണം. ഇക്കാര്യത്തില്‍ സമഗ്രമായ നയമുണ്ടാകണം. പണത്തിന്റെ ഉറവിടമടക്കം പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ കഴിയുകയെന്ന് അറിയിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
18 കോടിയുടെ മരുന്ന് ആവശ്യമുള്ള ഇമ്രാന്റെ ആരോഗ്യനിലയുള്‍പ്പെടെ വിദഗ്ധസമിതി പരിശോധിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി തീരുമാനിക്കാമെന്നു വ്യക്തമാക്കിയ കോടതി, ഹര്‍ജി വീണ്ടും ജൂലൈ 19നു പരിഗണിക്കാനായി മാറ്റി