സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായി തുടരുന്നു. ജൂണ്‍ മൂന്നിനെത്തിയ കാലവർഷം ഒരു മാസം പിന്നിട്ടിട്ടും ശക്തമായിട്ടില്ല. ഇതുമൂലം എല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം നാൽപത് ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഇന്നലെ വരെ 724.5 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ പെയ്തത് 432.4 മില്ലിമീറ്റർ മാത്രം.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്. തിരുവനന്തപുരത്ത് 58 ശതമാനവും പാലക്കാട് 56 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മാത്രമാണ് ഇക്കാലയളവിൽ ശരാശരിക്കടുത്ത് മഴ പെയ്തതെങ്കിലും ഇരു ജില്ലകളിലും 15 ശതമാനം മഴക്കുറവുണ്ട്. മറ്റെല്ലാ ജില്ലകളിലും 30 ശതമാനത്തിനു മുകളിലാണ് മഴക്കുറവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മാത്രമാണു ചെറിയ തോതിൽ മഴ ലഭിച്ചത്. എന്നാൽ അടുത്തയാഴ്ചയോടെ കാലവർഷം ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.