കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ നെൽക്കൃഷിക്ക് വിനയാകുന്നു. ജൂൺ മുതൽ ലഭിക്കേണ്ട ശക്തമായ മഴ കുറഞ്ഞതും മേയ് മാസത്തിൽ കനത്ത മഴ ലഭിച്ചതും നെൽക്കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കനത്ത മഴ മേയ് മാസത്തെ വിത്ത് വിതയ്ക്കൽ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് മഴ ലഭിക്കാത്തതിനാൽ വയലുകളിൽ വെള്ളമില്ലാതായതോടെ മൂപ്പെത്തിയ ഞാറ് പറിച്ച് നടാനാകുന്നില്ല. കരവയലുകൾ വരണ്ടിരിക്കുകയാണ്. ചില വയലുകളിൽ ജലസേചനം നടത്തി നാട്ടിയെടുക്കുന്നുണ്ടെങ്കിലും കാലവർഷം കനത്തില്ലെങ്കിൽ നെൽക്കൃഷിയെ ഇത് പ്രതികൂലമായി ബാധിക്കും.
ന്യൂനമർദത്തെത്തുടർന്നുണ്ടായ മഴയിൽ മേയ് മാസം ഞാറിടാൻ കർഷകർ ഏറെ പ്രയാസപ്പെട്ടിരുന്നു. മിക്കവരും രണ്ടാംവിളയിലേതു പോലെ ഞാറ് വിതച്ചു. വെള്ളം കൂടിയതിനാൽ താഴ്ന്ന വയലുകളിൽ വിത്ത് ഇടാൻ പറ്റിയിരുന്നില്ല. അതിനാൽ ഞാറിന് വലിയ ക്ഷാമമാണ് നേരിടുന്നത്. ഞാറ് പറിക്കാനും കൂലിച്ചെലവ് കൂടുതലാണ്. പറിച്ചെടുക്കുമ്പോൾ പൊട്ടുന്നതിനാൽ പ്രതീക്ഷിച്ച ഞാറ്റടിയും കിട്ടുന്നില്ല. മഴ നിന്നതോടെ മിക്ക പാടശേഖരങ്ങളിലും നാട്ടിപ്പണി നിലച്ചു. കൂടാതെ കോവിഡ് പ്രതി സന്ധിയും തൊഴിലാളികളുടെ ക്ഷാമവും നെൽക്കൃഷിയെ ബാധിക്കുന്നുണ്ട്.
ഞാറ് മൂപ്പെത്തുന്ന സമയത്ത് മാറ്റി നട്ടില്ലെങ്കിൽ ഉത്പാദനം 40 ശതമാനത്തോളം കുറയുമെന്ന് കർഷകർ പറയുന്നു. ഇത് അവരെ ആശങ്കയിലാക്കിട്ടുണ്ട്. ജില്ലയിൽ ശരാശരി 3,500 ഹെക്ടറിൽ ഒന്നാംവിള നെൽക്കൃഷി നടത്തുന്നുണ്ട്. കരനെൽക്കൃഷി ഇക്കുറി കുറവായിരുന്നു. പാടശേഖര സമിതികൾ നേരത്തെ തന്നെ നെൽവിത്ത് നൽകിയിരുന്നു. കൃഷിവകുപ്പ് നൽകുന്ന ആനുകൂല്യങ്ങളും പാടശേഖര സമിതി വഴി വിതരണം ചെയ്തിരുന്നു.