കണ്ണൂർ: ഡോക്ടർമാരെയും ആശുപത്രികളെയും ആക്രമിക്കുന്ന പ്രതികളെ കൊടുംകുറ്റവാളികളായി കാണണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ആവശ്യപ്പെട്ടു. അക്രമികൾക്കെതിരേ ശക്തമായ ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ വിമുഖത കാട്ടുന്നതാണ് അക്രമം വർധിക്കാൻ കാരണമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ആശുപത്രികൾക്കെതിരേയും ഡോക്ടർമാർക്കെതിരേയും ആതുരസേവന മേഖലയിലുള്ളവർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ ദേശീയവ്യാപകമായ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കണ്ണൂരിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
കണ്ണൂരിലെ പ്രതിഷേധ ധർണ പ്രസിഡന്റ് ഡോ. ബി.വി. ഭട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സുൽഫിക്കർ അലി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഡോ. വി. സുരേഷ് പ്രസംഗിച്ചു. വിവിധ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഡോക്ടർമാരായ പി.കെ. ഗംഗാധരൻ, ബാലകൃഷ്ണ പൊതുവാൾ, രാം മോഹൻ, ജിമ്മി, ധനഞ്ജയൻ, മുരളി ഗോപാൽ, നന്ദകുമാർ, ഉമാ നമ്പ്യാർ, റജീസ്, ആഷ്ലി, ജയചന്ദ്രന്, ശിവരാമകൃഷ്ണൻ, അഭിലാഷ്, ബെന്നറ്റ് ചാക്കോ, പ്രശാന്ത്, ബിന്ദു, നരേന്ദ്രൻ, ജയറാം എന്നിവർ നേതൃത്വം നൽകി. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.