പാലുകാച്ചിയിൽ വനാതിർത്തിയിലെ ആളൊഴിഞ്ഞ വീടു കേന്ദ്രീകരിച്ച് ചാരായ നിർമ്മാണം നടത്തിയ പാലുകാച്ചി സ്വദേശികൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. ശനിയാഴ്ച നടത്തിയ റെയിഡിലാണ്
കൊട്ടിയൂർ പാലുകാച്ചി സ്വദേശികളായ പുതനപ്ര വീട്ടിൽ ജോസ്കുട്ടി @ ജോസഫ് പി.സി
പുതനപ്ര ബെന്നി പി.സി,പറക്കോണത്ത് വീട്ടിൽ ശശി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്.
ആനയിറങ്ങുന്ന വനാതിർത്തി മേഖലയിലെ ആളൊഴിഞ്ഞ വീടാണ് ഇവർ ചാരായ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ആനകളുടെ വിഹാര കേന്ദ്രമായതിനാൽ ഇവിടേക്ക് ആരും കടന്നുവരാറില്ല. ഈ ഭാഗത്തുള്ള ആളുകൾ വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിൽ പോയതിനാൽ ഈ ഭാഗത്ത് സ്ഥിരതാമസക്കാർ ഇല്ലാത്ത പ്രദേശമാണ്. കിലോമീറ്റർ താണ്ടിയാണ് ദുർഘടമായ ഈ സ്ഥലത്ത് എത്തിച്ചേർന്നത്.
പ്രതികളിലൊരാളായ പുതനപ്ര ജോസ്കുട്ടി താമസിച്ചിരുന്ന സ്ഥിരതാമസമില്ലാത്ത പഴയ വീടാണിത്.
റെയ്ഡിൽ ഈ വീട്ടുവളപ്പിൽ നിന്ന് 150 ലിറ്ററിൻ്റെയും 100 ലിറ്ററിന്റെയും രണ്ടു പ്ലാസ്റ്റിക്ക് ബാരലുകളിലായി 250 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 50 ലിറ്റർ ഉൾക്കൊള്ളുന്ന കലവും വലിയ ചരുവവും ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഈ മൂവർ സംഘം മേഖലയിൽ ചാരായം നിർമ്മിച്ച് വിതരണം നടത്തുന്നതായി ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
പ്രിവൻ്റീവ് ഓഫീസർ എംപി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ എ മജീദ്, കെ എ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.