കണ്ണൂർ: നെറ്റ്വർക്ക് കവറേജ് പ്രശ്നം പരിഹരിക്കാൻ കോർപറേഷനിൽ മൊബൈൽ ഫോൺ സേവനദാതാക്കളുടെ യോഗം വിളിച്ചു ചേർത്തു. ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തതുമൂലം പഠനം തടസപ്പെടുന്ന വിദ്യാർഥികൾക്ക് പരാതിപ്പെടുന്നതിന് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ സംവിധാനം ഒരുക്കിയിരുന്നു. ഇതിൽ ലഭിച്ച അഞ്ഞൂറോളം പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ നെറ്റ്വർക്ക് കവറേജ് കുറവുള്ള സ്ഥലങ്ങളിൽ പരമാവധി രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും നിർമാണത്തിലിരിക്കുന്ന ടവറുകളുടെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് കമ്പനികൾ അറിയിച്ചു. നാട്ടുകാരുടെ എതിർപ്പുമൂലം ടവർ നിർമാണം തടസപ്പെട്ട സ്ഥലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
വിദ്യാർഥികൾക്ക് ഗുണകരമായ സ്റ്റുഡന്റസ് ഫ്രണ്ട്ലി പ്ലാനുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് യോഗത്തിൽ മേയർ ടി.ഒ. മോഹനൻ നിർദേശിച്ചു. വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞതും വേഗതയേറിയതും ആയ പ്ലാൻ നടപ്പിലാക്കുന്നതിനെ കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കമ്പനികൾ അറിയിച്ചു.യോഗത്തിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ. ശബീന, സ്ഥിരം സമിതി അധ്യക്ഷൻമാരായ സുരേഷ് ബാബു എളയാവൂർ, മാർട്ടിൻ ജോർജ്, ഷമീമ, പി. ഇന്ദിര, ഷാഹിനാ മൊയ്തീൻ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ,
പ്രകാശൻ പയ്യനാടൻ, കെ.പി. അബ്ദുൾ റസാഖ്, സെക്രട്ടറി ഡി. സാജു, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ പി.വി. മോഹനൻ, ജിയോ മാനേജർ എ. അനീഷ്, വോഡാഫോൺ- ഐഡിയ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. സുനീഷ്, എയർടെൽ എൻജിനീയർ ഷിജേഷ് ഗ്ലാഡ്സൺ തുടങ്ങിയവർ പങ്കെടുത്തു.
previous post