കണ്ണൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസം കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ വിജനമായി കണ്ണൂര്‍ നഗരം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യം പൂർണമായി ഒഴിവാക്കി ഹോം ഡെലിവറി മാത്രമാണ് നടത്തിയത്. പോലീസ് പരിശോധന കടുപ്പിച്ചതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങിയത് കുറവായിരുന്നു. ജില്ലയില്‍ വിവിധയിടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പോലീസ് കര്‍ശന പരിശോധന നടത്തി. മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തി വിട്ടത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും മതിയായ രേഖകളും സത്യവാങ്മൂലവും ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെയും പോലീസ് കേസെടുക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്ത പലരെയും മടക്കി അയച്ചു. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച നഗരത്തില്‍ വൻ തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്. രോഗവ്യാപനവും ടിപിആര്‍ റേറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി ശനി,ഞായർ ദിവസങ്ങളിൽ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.