കണ്ണൂർ: മഹത്തായ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് കേരളത്തിൽ നേതൃത്വം നൽകാൻ കെ.സുധാകരൻ എംപിയെ നിയമിച്ചതിലൂടെ പാർട്ടിയുടെ പ്രതാപകാലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
ദേശീയ പാരമ്പര്യവും മതേതരത്വവും ജനാധിപത്യവുമൊക്കെ ഇന്ന് വെല്ലുവിളികൾ നേരിടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയാണ് ലോകം ഉറ്റുനോക്കുന്നത്. കക്ഷിരാഷ്ട്രീയ പ്രത്യയശാസ്ത്ര ഭിന്നതകൾക്കപ്പുറം കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പൊതുസമൂഹമൊന്നാകെ ആഗ്രഹിക്കുന്ന കാലഘട്ടമാണിത്.
കേരളത്തിൽ ദേശീയപ്രസ്ഥാനത്തിനും നവോത്ഥാനത്തിനും നേതൃത്വം നൽകിയ ഒട്ടേറെ നേതാക്കന്മാർ കോൺഗ്രസിന്റെ സംഭാവനയായിരുന്നു. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂർ ഉൾപ്പെടുന്ന കണ്ണൂരിന്റെ മണ്ണിൽനിന്ന് മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളഘടകത്തെ നയിക്കാൻ കണ്ണൂരിൽനിന്നുള്ള കരുത്തനായ കെ സുധാകരൻ എംപി നിയോഗിക്കപ്പെട്ടത് മഹിതമായ സ്വാതന്ത്ര്യസമര സ്മൃതികളുള്ള കണ്ണൂരിന് അഭിമാനവും ആവേശവുമാണ്.
തന്റെ ജീവിതം മുഴുവൻ പ്രവർത്തകരെ ചേർത്തുപിടിച്ചുകൊണ്ട് കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തന്റെ ജീവൻ പോലും പണയംവച്ച് ഇന്നലെകളിൽ കെ. സുധാകരൻ നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
കോൺഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഏറ്റവും കരുത്തോടെ നേതൃത്വം നൽകാൻ പ്രവർത്തകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും കെ സുധാകരൻ കെപിസിസിയുടെ തലപ്പത്തേക്ക് വരണമെന്നു തന്നെയായിരുന്നു. പ്രവർത്തകരുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായതെന്നും സതീശൻ പാച്ചേനി പറഞ്ഞു.