മാനന്തവാടി: സാമൂഹികവനവത്കരണത്തിന്റെ ഭാഗമായി വിത്തുകൾ പ്ലാസ്റ്റിക് കവറിൽ പാകുന്നതിനു വിട. പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യമായി വിത്തുകൾ പാകി മുളപ്പിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.
കേരള സോഷ്യൽ ഫോറസ്ട്രിയുടെ കീഴിലുള്ള വയനാട് ജില്ലയിലെ വിവിധ നഴ്സറികളിലാണ് കയർ റൂട്ട് സെൽ(സിആർടി) പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മൂന്നു നഴ്സറികളിലായി 46,250 തൈകളാണു ചകിരി കൊണ്ടുണ്ടാക്കിയ കൂടയിൽ വിത്തുപാകി മുളപ്പിക്കുന്നത്. മാനന്തവാടി, കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ സോഷ്യൽ ഫോറസ്ട്രിക്കു കീഴിലുള്ള നഴ്സറികളിലാണ് 18,750 തൈകൾ വീതം പരിക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തുന്നത്. ജൂലൈ ആദ്യവാരത്തോടെ തൈകൾ വിതരണത്തിനു പാകമാവും. രാമച്ചം, സോപ്പ് കായ്, ഉങ്ങ, പ്ലാവ്, മാവ്, തേക്ക്, മുള എന്നിവയാണ് കൂടകളിൽ നട്ടുവളർത്തുന്നത്. ഇതു പൂർണ വിജയമായാൽ കേരളത്തിൽ വനംവകുപ്പിനു കീഴിലുള്ള മുഴുവൻ നഴ്സറികളിലും കയർ റൂട്ട് സെൽ (ചകിരിക്കൂട) പദ്ധതി നടപ്പിലാക്കും.
കേരളത്തിൽ പതിറ്റാണ്ടുകളായി പ്ലാസ്റ്റിക് കവറിൽ നിറച്ചാണു തൈ വിത്ത് പാകി മുളപ്പിച്ചു കൊണ്ടിരുന്നത്. ഇതു പ്രകൃതിക്കും മനുഷ്യനും വൻതോതിൽ ദൂഷ്യഫലമുണ്ടാക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ചകിരിക്കൂടയിലേക്കു വിത്ത് പാകിയുള്ള പുതിയ രീതിയിലുള്ള ഉത്പാദനം തുടങ്ങിയത്. തമിഴ്നാട്ടിൽനിന്നാണു ചകിരിക്കൂടകൾ കൊണ്ടുവന്നത്. എല്ലാ ജില്ലകളിലും സോഷ്യൽ ഫോറസ്ട്രിക്കു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട നഴ്സറികളിലാണ് ചകിരിക്കൂടത്തൈ വളർത്താൻ ആരംഭിച്ചത്. ഈ വർഷം കേരളം ആവശ്യപ്പെട്ട ചകിരിക്കൂടകൾ ലഭ്യമായിട്ടില്ല.
ഈ വർഷത്തെ സിആർടി പദ്ധതി വിജയമാകുകയാണെങ്കിൽ അടുത്തവർഷം നേരത്തെതന്നെ ചകിരിക്കൂടയ്ക്ക് ഓർഡർ കൊടുക്കാനുള്ള ഒരുക്കത്തിലാണു സാമൂഹികവനവത്കരണ വിഭാഗം. പ്ലാസ്റ്റിക്ക് കവറിൽ തൈ നടുന്പോൾ മണ്ണിൽനിന്ന് ആ പ്ലാസ്റ്റിക് നശിക്കുന്നില്ല. എന്നാൽ തൈ ചകിരിക്കൂടയിൽ നട്ടുകഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഭൂമിയിൽ ലയിക്കും. അതിനാൽ ചകിരിക്കൂട പദ്ധതി കേരളത്തിൽ പൂർണമായും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ വനവത്കരണ വിഭാഗം.