ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂടു വര്‍ധിക്കുന്നതിനാൽ അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുമെന്നും വരുംവര്‍ഷങ്ങളില്‍ കേരളതീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കാൻ ഇതിടയാക്കുമെന്നും വിദഗ്ധര്‍. കടലില്‍ ചൂടു വര്‍ധിക്കുന്നതു കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്. കടലിനോടു ചേര്‍ന്ന് കിടക്കുന്ന ജൈവആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കടലാക്രമണം, പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍നിന്നു തീരദേശമേഖലയെ സംരക്ഷിച്ചുനിര്‍ത്താമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച വെബിനാറിലാണു വിദഗ്ധരുടെ പ്രതികരണം. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടാകുന്ന സ്റ്റോം സര്‍ജ് എന്ന പ്രതിഭാസം തീരക്കടലുകളില്‍ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കും. കടലേറ്റവും തീരമേഖലകളില്‍ പ്രളയവും ഇതുണ്ടാക്കും. ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുടെ ഫലമായുണ്ടായ ഈ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളതീരത്ത് നാശം വിതച്ചതെന്നു വെബിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
തീരദേശ നിര്മാണപ്രവൃത്തികളിലൂടെയും അല്ലാതെയും നഷ്ടപ്പെട്ട ജൈവവൈവിധ്യങ്ങളുടെ ശരിയായ പുനരുജ്ജീവനമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരദേശത്തെ സംരക്ഷിക്കാനുള്ള പ്രകൃതിദത്തമായ പോംവഴി. ഇതിന്റെ ഭാഗമായി കേരളതീരങ്ങളില്‍ കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിക്കണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വനവികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എന്‍. വാസുദേവന്‍ മുഖ്യാതിഥിയായി.