കണ്ണൂർ: മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. ഇതേത്തുടര്‍ന്ന് നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. തലശേരി താലൂക്കില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 50 കുടുംബങ്ങളെ താത്കാലിക ക്യാമ്പുകളിലേക്കും അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഇരിട്ടി താലൂക്കിലെ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച ഒരു വീടും ഞായറാഴ്ച രണ്ട് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്.പയ്യന്നൂര്‍ താലൂക്കിലെ കാങ്കോല്‍ വില്ലേജില്‍ ജുമാഅത്ത് പള്ളിക്ക് സമീപത്തെ മാടമ്പില്ലത്ത് സൈനബയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. കരിവെള്ളൂര്‍ വില്ലേജിലെ പാലത്തറ ചേട്ടിക്കുണ്ടില്‍ കിഴക്കുമ്പാടന്‍ ചന്ദ്രമതിയുടെ കിണര്‍ ഇടിഞ്ഞുവീണു.
കോറോം നോര്‍ത്തില്‍ വലിയ വീട്ടില്‍ ഗണേശന്റെ നിര്‍മാണത്തിലുള്ള കിണറും തകര്‍ന്നു. കാങ്കോല്‍ വില്ലേജില്‍ കുണ്ടയം കൊവ്വലില്‍ തൈവളപ്പില്‍ മോഹനന്റെ പശുത്തൊഴുത്തിന്റെ ഒരു ഭാഗം തകര്‍ന്നു. തളിപ്പറമ്പ് താലൂക്കില്‍ നെടിയേങ്ങയില്‍ ആലോറ മലയില്‍ ക്വാറിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ അഞ്ച് വീടുകളില്‍ വെള്ളം കയറി. കുറ്റ്യേരി വില്ലേജില്‍ കുണ്ടിലെപുരയിലെ ആസിയയുടെ വീടിനടുത്തുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞു.
തിരുമേനി: കനത്ത മഴയിൽ തിരുമേനി മുതുവം റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് വീട് അപകടത്തിലായി. മാതുടിയിൽ രാജേന്ദ്രന്റെ വീടാണ് അപകടത്തിലായത്. റോഡ് നിർമാണത്തിനായി 30 അടിയിലേറെ ഉയരത്തിൽ മണ്ണെടുത്തു മാറ്റുകയായിരുന്നു. ഇതോടെ വീട് റോഡിൽ നിന്നും ഏറെ ഉയരത്തിലായി. റോഡിൽ നിന്നും കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുകളിലുള്ള ഭാഗമാണ് 40 മീറ്ററോളം ഇടിഞ്ഞ് വീണത്.
പെരുമ്പടവ്: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടം. ചപ്പാരപ്പടവ് കൃഷിഭവൻ പരിധിയിൽ പറക്കോട് തൊണ്ടിയൊട്ടു പുതിയപുരയിൽ മുസ്തഫയുടെ ഇരുന്നൂറിലധികം കുലച്ച വഴകളാണ് നിലം പതിച്ചത്. വാർഡ് മെംബർ എം.മൈമൂനത്ത്, കൃഷി ഓഫീസർ നിഷ ജോസ്, കൃഷി അസിസ്റ്റന്റ് വി.നിഷ എന്നിവർ സ്ഥലം സന്ദർശിച്ചു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിൽ വീടിന്റ സുരക്ഷയ്ക്കായി കെട്ടിയ ചെങ്കൽക്കെട്ട് തകർന്നു. തിരുമേനി സെന്റ് മേരീസ് മലങ്കര ദേവാലയത്തിന് സമീപം പുത്തൻപുരയ്ക്കൽ റോയിസ് കുര്യൻ പുതുതായി നിർമിക്കുന്ന വീടിന്റെ ചെങ്കൽക്കെട്ടാണ് ഇടിഞ്ഞത്. ശനിയാഴ്ച രാത്രിയാണ് കെട്ട് 20 മീറ്ററോളം നീളത്തിൽ തകർന്നു വീണത്.
ശ്രീകണ്ഠപുരം: കനത്ത മഴയിൽ ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർന്നു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു സമീപത്തെ അഞ്ച് മീറ്ററോളം ഉയരമുള്ള കരിങ്കല്ലിൽ ഭിത്തിയാണ് നിടുവള്ളൂർ റോഡിലേക്ക് തകർന്ന് വീണത്. ഇതേ തുടർന്ന് കോളോട്, നിടുവള്ളൂർ, ഡയനാമോസ് ഗ്രൗണ്ട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ബദരിയ നഗർ റോഡിലേക്ക് ചെങ്കൽ ഭിത്തി തകർന്ന് വീണ് ഗതാഗതം മുടങ്ങി.
തളിപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും പട്ടുവം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. മുതുകുട കിഴക്ക് കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് പതിച്ച് ഓവ് മൂടിയതിനെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായി. വാര്‍ഡ് മെമ്പര്‍ സീനത്ത് മീത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണ്ണ് നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു.കൂത്താട്ട് -കുന്നരു ഇടുപ്പ റോഡിലെ കുന്നില്‍ വിള്ളല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്ത് താമസിക്കുന്ന കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കുഞ്ഞികൃഷ്ണന്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ. ശ്രുതി, ടി. പ്രദീപന്, തളിപ്പറമ്പ് ജോയിന്റ് ബിഡിഒ പി.പി. മീരാഭായി, എസ്സിപ്രമോട്ടർ സന്ദര്‍ശിച്ചു.കുളക്കട്ട് വയലിലെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തെ മാക്കൂട്ടം രമേശന്റെ വീടിന് മുകളിലും അരിയിലെ ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുകളിലും മരം കടപുഴകി വീണു. ആശാരി വളവിലെ പി.പി. രാജന്റെ വീട്ടിലേക്ക് റോഡില്‍ നിന്നും മഴവെള്ളം ഒഴുകിയെത്തി. പട്ടുവം -തളിപ്പറമ്പ് റോഡില്‍ നിന്നും താഴ്ചയിലാണ് രാജന്റെ വീട് സ്ഥിതി ചെയ്യുന്നത്. റോഡ് പണി പൂര്‍ത്തിയാക്കാത്തതും, ഓവുചാല്‍ നിര്‍മിക്കാത്തതുമാണ് റോഡില്‍ നിന്നും വെള്ളം രാജന്റെ വിട്ടിലേക്ക് ഒഴുകിയെത്താന്‍ കാരണം. ഇവിടെ റോഡ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ്. മംഗലശേരി, കാവുങ്കല്‍ ,കുന്നരു, പടിഞ്ഞാറെ ചാല്, മുതുകുട, അരിയില്‍ ചീത്ത, കുതിരപ്പുറം പ്രദേശങ്ങളിലെ വയലുകളില്‍ വെള്ളം കയറി. ഒന്നാം വിള നെല്‍കൃഷി നടത്താന്‍ വിത്ത് പാകിയ വയലുകളിലാണ് വെള്ളം കയറിയത്.
previous post