കണ്ണുർ: കോവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ ഇ.എസ്.ഐ. ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രവർത്തിക്കും. ഇ.എസ്.ഐ. ഗുണഭോക്താക്കൾക്കും ജനങ്ങൾക്കും ചികിത്സാസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 12,000-ത്തോളം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി ക്രമീകരിക്കും.
360 ഐ.സി.യു.വും 260 വെന്റിലേറ്ററും ഇ.എസ്.ഐ. ആശുപത്രികളിലുണ്ട്. ഓക്സിജൻ ലഭ്യതയുള്ള 3,125 കിടക്കയും ഒരുക്കും. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ആവശ്യത്തിനായി രണ്ട് ഇ.എസ്.ഐ. മെഡിക്കൽകോളേജുകളിൽ പ്ലാസ്മ തെറാപ്പി സൗകര്യവും ഏർപ്പെടുത്തി.
ഇ.എസ്.ഐ. ആശുപത്രികൾ കോവിഡ് കേന്ദ്രങ്ങളാകുന്നതോടെ അവിടെ ലഭിച്ചിരുന്ന മറ്റു ചികിത്സാ സൗകര്യങ്ങൾ പരിമിതപ്പെടും. ഇതിനു പരിഹാരമായി അതതിടത്തെ സ്വകാര്യ ആശുപത്രികളിൽ ആനുകൂല്യങ്ങളോടെ അത്തരം ചികിത്സ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ സംസ്ഥാന ആരോഗ്യവകുപ്പുകളുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുന്നത്.