കണ്ണൂർ: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകളക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു.
അടുത്ത രണ്ടാഴ്ച അതി നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ ഇക്കാലയളവില്‍ ഒരുവിധ ആള്‍ക്കൂട്ടവും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ക്കാണ് നിര്‍ദേശം. മതപരമായ ചടങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
ഇക്കാര്യങ്ങളില്‍ സഹകരണം തേടി ഇന്ന് മതനേതാക്കളുടെയും വ്യാപാരി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ പ്രതിരോധ കുത്തിവയ്പും കോവിഡ് പരിശോധനയും വ്യാപകമാക്കാനുള്ള നടപടികളും ആരംഭിച്ചു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളെക്കൂടി സഹകരിപ്പിച്ച് സജ്ജമാക്കുന്നതിന് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. സിഎഫ്എല്‍ടിസികള്‍ പുനഃസ്ഥാപിക്കേണ്ടതുണ്ടോയെന്നു പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ഇതിനായുള്ള നടപടികള്‍ കൈക്കൊള്ളാനും കളക്ടര്‍ നിര്‍ദേശം നല്കി.