കണ്ണൂർ: അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്ന വേനൽക്കാലത്ത് തീപിടിത്തങ്ങൾക്കു പഞ്ഞമില്ല. ഇക്കുറി വേനൽ ആരംഭിച്ചശേഷം ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണുണ്ടായത്.
പാറപ്രദേശങ്ങളിലും വനപ്രദേശങ്ങളിലുമാണ് കൂടുതലായും തീപിടിത്തമുണ്ടാകുന്നത്. ഓരോ വർഷവും ഇത്തരത്തിൽ കത്തിനശിക്കുന്നത് ഏക്കർകണക്കിനു കൃഷിത്തോട്ടങ്ങളും ജൈവവൈവിധ്യങ്ങളും വസ്തുവകകളുമാണ്. വീടുകളടക്കമുള്ള കെട്ടിടങ്ങളും ചാന്പലാകുന്നതിൽപ്പെടുന്നു. ചെറിയൊരു അശ്രദ്ധയായിരിക്കും മിക്ക തീപിടിത്തങ്ങൾക്ക് കാരണം.
തീ കെടും മുന്പെ
വലിച്ചെറിയൽ…
തീ കെടുംമുന്പേ ബീഡിക്കുറ്റിയും സിഗരറ്റ്ക്കുറ്റിയും തീപ്പെട്ടികൊള്ളികളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് വേനൽക്കാലത്തെ മിക്ക അഗ്നിബാധകൾക്കും കാരണം. ഉണങ്ങിക്കിടക്കുന്ന പുല്ലിലും മറ്റും ഇവ വന്നുവീണാൽ നിമിഷങ്ങൾക്കുള്ളിൽ അഗ്നിതാണ്ഡവമായിരിക്കും ഫലം. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും കൃഷിക്കായി ഒരുക്കുന്ന പറന്പുകളിലും തീയിടുന്പോൾ മുൻകരുതൽ അത്യാവശ്യമാണ്. കെട്ടിടങ്ങളിലും പൊതുസ്ഥാപനങ്ങളിലും അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കണം.
ചെറിയതോതിൽ തീയും പുകയും കണ്ടാലുടൻ 101 ലേക്ക് വിളിച്ച് അഗ്നിരക്ഷാസേനയ്ക്കായി കാത്തുനിൽക്കുന്ന പ്രവണത കൂടിവരികയാണ്. ദൂരസ്ഥലത്തുനിന്ന് അഗ്നിരക്ഷാസേന എത്തുന്പോഴേക്കും വലിയനഷ്ടം സംഭവിച്ചിരിക്കും. ആരെയും കാക്കാതെതന്നെ രക്ഷാപ്രവർത്തനം നടത്താൻ പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഒരേസമയം ഉണ്ടാകുന്പോൾ അഗ്നിരക്ഷാസേനയ്ക്ക് എല്ലായിടത്തും സമയത്ത് ഓടിയെത്താൻ സാധ്യമല്ല. വേനൽക്കാലത്ത് അഗ്നിരക്ഷാ വാഹനങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
കെട്ടിടങ്ങളിലെ തീ
കെട്ടിടങ്ങളിലെ തീപിടിത്തവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങളും നിരവധിയാണ്. അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ കെട്ടിടസമുച്ചയങ്ങളിലും തീപിടിത്തം മൂലം വൻനാശമുണ്ടാകാറുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചാൽ പലപ്പോഴും ചെന്നെത്തുന്നത് ഷോർട്ട് സർക്യൂട്ടിലായിരിക്കും.
നിശ്ചിത ഉയരത്തിൽ കൂടുതലുള്ള കെട്ടിടങ്ങൾ പണിയുന്പോൾ അഗ്നിസുരക്ഷാ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തണമെന്നാണു ചട്ടം. 15 മീറ്റർ ഉയരത്തിൽ കൂടുതലുള്ള കെട്ടിടങ്ങൾ നിർമിക്കുന്പോൾ ഫയർ ടാങ്ക്, പന്പ്, അലാറം, ഫയർ ഹൈഡ്രന്റ് (അഗ്നിരക്ഷാ സേനയുടെ പൈപ്പ് ഘടിപ്പിക്കാനുള്ള ഉപകരണം), അഗ്നിസുരക്ഷാ കോണി എന്നിവ നിർബന്ധമാണ്.
നിർമാണം പൂർത്തിയായാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചു കെട്ടിടത്തിന് അംഗീകാരം നൽകേണ്ടതുണ്ട്. അതിനാൽ നിർമാണസമയത്ത് മിക്ക കെട്ടിടങ്ങളിലും ഇത്തരം സംവിധാനം ഒരുക്കാറുമുണ്ട്. എന്നാൽ തുടർപരിശോധന നടത്താൻ അധികൃതരോ സുരക്ഷാസംവിധാനം കാര്യക്ഷമമാക്കാൻ കെട്ടിടം ഉടമകളോ തയാറാകുന്നില്ല. ഫ്ളാറ്റുകളും ഷോപ്പിംഗ് മാളുകളും വാണിജ്യ കെട്ടിടസമുച്ചയങ്ങളും ഗ്രാമങ്ങളിൽ പോലും ഇപ്പോൾ സാധാരണമാണ്. ഇവിടങ്ങളിലെ നിയമലംഘനങ്ങൾ തടയാൻ യാതൊരു സംവിധാനവുമില്ല.
കെട്ടിടങ്ങൾക്ക് ഒരുവർഷത്തേക്കാണ് ഫയർ ഉദ്യോഗസ്ഥർ അനുമതി നൽകുന്നത്. ഒരുവർഷം കഴിയുന്പോൾ കെട്ടിടം ഉടമകൾ നിശ്ചിത തുക ഫീസടച്ച് ലൈസൻസ് പുതുക്കണം. എന്നാൽ പുതുക്കിയില്ലെങ്കിൽ ഇവർക്കെതിരേ നടപടിയെടുക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികാരമില്ല. ഇക്കാര്യം ജില്ലാഭരണകൂടത്തെ അറിയിക്കുക മാത്രമാണ് ഇവരുടെ കർത്തവ്യം. തീപിടിത്തമുണ്ടായി എത്തുന്പോഴാണു കെട്ടിടത്തിൽ സ്ഥാപിച്ച സുരക്ഷാ ഉപകരണങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്നു മനസിലാക്കാൻ കഴിയുക. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
ഗ്യാസ് സിലിണ്ടറുകളെ സൂക്ഷിക്കണം
= പാചകവാതക സിലിണ്ടർ എപ്പോഴും നിവർത്തിവയ്ക്കണം. കിടത്തിയോ ചെരിച്ചോ വയ്ക്കരുത്.
= സിലിണ്ടർ ചൂടാകാതെ സൂക്ഷിക്കണം. വിറക് അടുപ്പിനു സമീപം ഒരിക്കലും പാചകവാതക സിലിണ്ടർ ഉപയോഗിക്കരുത്.
= സിലിണ്ടറിൽനിന്നു പാചകവാതക ചോർച്ച ഉണ്ടോയെന്ന് അറിയാൻ സോപ്പുവെള്ളം ഉപയോഗിക്കുക. സോപ്പുവെള്ളം ഉപയോഗിച്ചാൽ ചോർച്ചയുള്ള ഭാഗത്തുനിന്ന് കുമിളകൾ പുറത്തുവരും.
=ചോർച്ചയുണ്ടായാൽ ഇലക്ട്രിക്കൽ സ്വിച്ചുകളോ ഉപകരണങ്ങളോ ഓണ് ചെയ്യരുത്. സിലിണ്ടർ ഉടൻ അപായസാധ്യതയില്ലാത്ത തുറസായ സ്ഥലത്തേക്ക് മാറ്റുക. മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടുക.
= ഉപയോഗം കഴിഞ്ഞാൽ റഗുലേറ്ററും സ്റ്റൗവും ഓഫ് ചെയ്യുക.
’ഫയർ ബെൽറ്റ്’
തീപിടിത്തം തടയാൻ തോട്ടങ്ങൾക്കുചുറ്റും ’ഫയർ ബെൽറ്റ്’ നിർമിക്കണം. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് അകത്തേക്കുള്ള മൂന്നുമീറ്റർ വീതിയുള്ള സ്ഥലത്തെ കളകൾ, തോട്ടപ്പയർ, കരിയിലകൾ, തീപിടിക്കാൻ സാധ്യതയുള്ള മറ്റു സസ്യാവശിഷ്ടങ്ങൾ എന്നിവ മാറ്റി ശുചീകരിച്ചു വയ്ക്കുന്നതിനാണ് ’ഫയർ ബെൽറ്റ്’ എന്നു പറയുന്നത്. ഇതു നിർമിച്ചതിനുശേഷം വീണ്ടും ആ സ്ഥലത്ത് പൊഴിഞ്ഞുവീഴുന്ന ഇലകളും മറ്റും വേനൽക്കാലം കഴിയുന്നതുവരെ യഥാസമയം നീക്കം ചെയ്യേണ്ടതാണ്. തോട്ടത്തിനകത്തുള്ള റോഡുകൾ, നടപ്പാതകൾ എന്നിവയും വൃത്തിയാക്കണം.
(വിവരങ്ങൾക്ക് കടപ്പാട്:
കണ്ണൂർ അഗ്നിരക്ഷാ നിലയം)