സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 110 ശതമാനം അധികമഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ വരെ 9.3 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്താണ് 19.6 മില്ലീമീറ്റർ മഴ പെയ്തത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ശക്തിപ്പെട്ടതോടെ ശരാശരി പകൽ താപനിലയിലും കുറവു വന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ശരാശരി ഉയർന്ന പകൽ താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായി. അതേസമയം ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ പകൽ താപനില ഉയർന്നു തന്നെ നിൽക്കുകയാണ്. കോട്ടയത്തും വെള്ളാനിക്കരയിലുമാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്; 37 ഡിഗ്രി സെൽഷ്യസ്.
വരും ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തിപ്പെടുന്നതോടെ പൊള്ളുന്ന ചൂടിന് ആശ്വാസമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്നലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പാലക്കാട് ജില്ലയിലാണ്. 460 ശതമാനം അധിക മഴയാണ് ഇതിനോടകം ജില്ലയിൽ പെയ്തത്. കോഴിക്കോട് 391 ശതമാനവും തൃശൂരിൽ 305 ശതമാനവും കണ്ണൂരിൽ 301 ശതമാനവും അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 194 ശതമാനം, ഇടുക്കി 141 ശതമാനം, എറണാകുളം 85 ശതമാനം, വയനാട് 50 ശതമാനം, ആലപ്പുഴ 23 ശതമാനം, കോട്ടയം 14 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ലഭിച്ച വേനൽ മഴയുടെ അളവ്.
ഇക്കാലയളവിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം ജില്ലയിലാണ്. 60 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. കാസർഗോഡ് 41 ശതമാനവും തിരുവനന്തപുരത്ത് 15 ശതമാനവും മലപ്പുറത്ത് 10 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.