മട്ടന്നൂർ: സാമൂഹികനീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ പുരോഗമിക്കുന്നു. മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി മൂന്നുനിലക്കെട്ടിടം ഒരുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷെൽട്ടർ ഹോം ആണ് മട്ടന്നൂരിൽ നിർമാണം പൂർത്തിയാകുന്നത്.
ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനും പരിശീലനത്തിനുമായാണ് കേന്ദ്രം തുടങ്ങുന്നത്. കുട്ടികൾക്ക് എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും ഇവിടെ ലഭ്യമാക്കും. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്‌പെഷൽ എജ്യുക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്ന് ലഭിക്കും. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യത്തെ പുനരധിവാസ കേന്ദ്രമാകും ഇത്.
2016-ലാണ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ തുടങ്ങിയത്. സാങ്കേതിക കാരണങ്ങളും കോവിഡ് ലോക്ഡൗണും മൂലമാണ് പ്രവൃത്തി നീണ്ടുപോയത്. നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് കേന്ദ്രം നിർമിക്കുന്നത്. നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.