കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എൽഡിഎഫിന്റെ സീറ്റുവിഭജനം സംബന്ധിച്ച് ഏകദേശ ധാരണയായതായി സൂചന. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഇക്കുറി മത്സരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായി അറിയുന്നു. ഇ.പി. ജയരാജൻ മാറിനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരിലും കല്യാശേരിയിലും കെ.കെ. ശൈലജയുടെ പേര് പരിഗണിക്കുന്നുണ്ട്. ശൈലജ മത്സരിച്ച കൂത്തുപറന്പ് സീറ്റ് ഘടകകക്ഷിയായ എൽജെഡിക്ക് വിട്ടുകൊടുക്കാനാണ് നിലവിലെ ധാരണ. ഇ.പി. ജയരാജൻ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ മറ്റൊരു മുതിർന്ന നേതാവായ എം.വി. ഗോവിന്ദൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത വർധിച്ചു. തളിപ്പറന്പ് സീറ്റിൽ എം.വി. ഗോവിന്ദനെ പരിഗണിക്കുമെന്നറിയുന്നു. എന്നാൽ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പി. ജയരാജനെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, കല്യാശേരിയിൽ എം. വിജിൽ, തലശേരിയിൽ എ.എൻ. ഷംസീർ എന്നിങ്ങനെയാണ് നിലവിൽ പരിഗണിക്കുന്ന മറ്റു പേരുകൾ. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പേരാവൂരിൽ ശൈലജ അല്ലെങ്കിൽ ഇടതുസ്വതന്ത്രനെ ഇറക്കി മത്സരം കടുപ്പിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എൽഡിഎഫ് ഭരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നു പറയുന്ന കെ.കെ. ശൈലജയ്ക്ക് ഉറച്ച സീറ്റ് നൽകണമെന്ന അഭിപ്രായമാണ് മട്ടന്നൂരിൽത്തന്നെ അവരെ മത്സരിപ്പിക്കണമെന്ന നിർദേശത്തിനു പിന്നിലെന്നും അറിയുന്നു.
അഴീക്കോട് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും ചർച്ചയായി. ശക്തമായ പോരാട്ടത്തിലൂടെ അഴീക്കോട് തിരിച്ചുപിടിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിനായി പുതുമുഖത്തെ മത്സരിപ്പിക്കണം.
കെ.എം. ഷാജിയെ ചെറുതായി കാണേണ്ടതില്ല. ഷാജി മത്സരിച്ചാലും ഇല്ലെങ്കിലും ഇവിടെ പുതുമുഖത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സിറ്റിംഗ് എംഎൽഎമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, സി. കൃഷ്ണൻ എന്നിവരെ മാറ്റിനിർത്തും. അഞ്ചിനകം സ്ഥാനാർഥിനിർണയം സംബന്ധിച്ച് അന്തിമതീരുമാനമാകും.
അതിനിടെ ഇത്തവണ കൂടുതൽ സീറ്റുകളിൽ സിപിഎം മത്സരിക്കണമെന്ന നിർദേശവും ഉയർന്നു. ഇതുസംബന്ധിച്ച് മുന്നണിയിൽ ചർച്ച ചെയ്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന നിർദേശവും ഉണ്ടായി. ഇക്കാര്യങ്ങൾ സംസ്ഥാനതലത്തിലെ മുന്നണി യോഗത്തിൽ ചർച്ച ചെയ്യും. കോവിഡ് രോഗ മുക്തി നേടിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാനെത്തിയിരുന്നു. കോവിഡ് ഭേദമായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന എം.വി. ജയരാജൻ കോവിഡ് ഭേദമായശേഷം ആദ്യമായി പങ്കെടുത്ത പരിപാടികൂടിയായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗം. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ ശൈലജ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജൻ, കെ.പി. സഹദേവൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എംഎൽഎമാരായ ടി.വി. രാജേഷ് ജയിംസ് മാത്യു, എ.എൻ. ഷംസീർ എന്നിവരും സെക്രട്ടേറിയറ്റംഗങ്ങളും പങ്കെടുത്തു.
previous post