ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ ഇതുസംബന്ധിച്ച വ്യാജ സന്ദേശങ്ങളും വ്യാപകമാകുന്നു. മൂന്ന് മാസത്തിനുള്ളിൽ എല്ലാ സാമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര സർക്കാർ പരിശോധിക്കുമെന്ന വ്യാജ പ്രചരണമാണ് ഇതിലൊന്ന്.
ഡൽഹി ഹൈക്കോടതി അഭിഭാഷകൻ പ്രശാന്ത് പട്ടേൽ ഉംറാവു ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഈ വ്യാജ സന്ദേശം പങ്കുവച്ചിരിക്കുന്നത്. എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും മൂന്ന് മാസത്തിനുള്ളിൽ മൊബൈൽ ഫോണുകളിലൂടെ സർക്കാർ പരിശോധിക്കും. ഇതിനെ സ്വാഗതം ചെയ്യുന്നതായും ഉംറാവു ട്വീറ്റ് ചെയ്തു. എന്നാൽ ഇത്തരത്തിൽ നിർദേശങ്ങളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പിഐബി വസ്തുതാ പരിശോധനാ വിഭാഗം ഇത് വ്യാജപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി.
പുതിയ മാർഗരേഖ അനുസരിച്ച് സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ അധിക്ഷേപകരമായ ഒരു സന്ദേശമോ ട്വീറ്റോ ആദ്യം ആരാണ് പങ്ക് വച്ചതെന്ന് വ്യക്തമാക്കാൻ ട്വിറ്റർ, വാട്സ് ആപ്, സിഗ്നൽ, ഫേസ് ബുക്ക് എന്നിവ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകൾ തയാറാകണമെന്നാണ് പറയുന്നത്.