കണ്ണൂർ: കണ്ണൂർ വിമാനത്താവള വികസനത്തിന് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.സുധാകരൻ എംപി ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. അഞ്ചു പ്രധാന നിർദേശങ്ങളാണ് എംപി പ്രമയത്തിലൂടെ മുന്നോട്ടുവച്ചത്. വിദേശ വിമാന കമ്പനികൾക്ക് അന്താരാഷ്ട സർവീസുകൾ നടത്തുവാനുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്ന് എംപി ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്തണം ഒരു ഇന്റീരിയർ പോയിന്റായതിനാൽ പോയിന്റ് ഓഫ് കോൾ പദവി നൽകാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളം മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്നതിനാലും പ്രവാസികളിൽ ഏറിയ പേരും ഈ മേഖലയിൽ താമസിക്കുന്നതിനാലും പോയിന്റ് ഓഫ് കോൾ പദവിക്ക് അർഹമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾക്ക് വിലക്ക് നിലനിൽക്കുന്നതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകൾക്ക് അനുമതി നൽകണമെന്നും ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരുള്ളതിനാൽ കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്റാക്കി മാറ്റണമെന്നും കേന്ദ്രസർക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി സർവീകളുടെ ചെലവുകൾ പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതുവരെ നിർത്തിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ എയർപോർട്ടിൽ എത്തിക്കുമ്പോൾ പരിശോധിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മുഴുവൻസമയ ഹെൽത്ത് ഓഫീസറെ നിയമിക്കണമെന്നും പച്ചക്കറി -പഴവർഗങ്ങളുടെ ഇറക്കുമതി, കയറ്റുമതി ക്ലിയറൻസിന് വേണ്ടിയുള്ള പ്ലാന്റ് ക്വാറന്റൈയിൻ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്നും കെ.സുധാകരൻ എംപി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
previous post