ശ്രീകണ്ഠപുരം: വ്യാജ സത്യവാങ്മൂലം നൽകി അനർഹ റേഷൻ കാർഡ് കൈവശപ്പെടുത്തിയവർക്കെതിരേ സപ്ലൈ ഓഫീസ് സ്ക്വാഡ് പരിശോധന ശക്തമാക്കിയതോടെ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടുവെന്ന പരാതികളുടെ പ്രളയം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അന്പതോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടതായും കാണാതായതായും കാണിച്ചാണ് പരാതികൾ. സംഭവത്തിൽ പരാതി സ്വീകരിച്ച് പോലീസ് രസീത് നൽകുന്നുണ്ടെങ്കിലും “നഷ്ടപ്പെടൽ’ വ്യാപകമായതോടെ സപ്ലൈ ഓഫീസ് അധികൃതർ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
സ്ക്വാഡ് എത്തുന്പോൾ
പോലീസ് രസീത്
സപ്ലൈ ഓഫീസ് സ്ക്വാഡംഗങ്ങൾ വീടുകളിൽ പരിശോധനയ്ക്കെത്തുമ്പോഴാളാണ് അനർഹ റേഷൻ കാർഡ് കൈവശം വച്ചിരുന്നവർ കാർഡ് നഷ്ടപ്പെട്ടുപോയെന്ന് അറിയിക്കുന്നത്. തങ്ങൾ പുതിയ കാർഡിന് അപേക്ഷ നൽകുകയാണെന്നും ഇവർ പറയും. കാർഡ് നഷ്ടപ്പെട്ടതിന്റെ തെളിവായി പോലീസിൽ നൽകിയ പരാതിയുടെ രസീതും ഹാജരാക്കും. മുൻഗണന, അന്ത്യോദയ കാർഡ് കൈവശം വച്ചിരുന്നവരുടെ റേഷൻകാർഡുകളാണ് ഇത്തരത്തിൽ കൂടുതലും നഷ്ടപ്പെട്ടിരിക്കുന്നത്. കാർഡ് നഷ്ടപ്പെട്ടതായി വ്യാജ പരാതി നൽകുന്ന കാർഡുടമകൾ വിരലടയാളം പതിപ്പിക്കേണ്ടതിനാൽ റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാറില്ലെങ്കിലും മാവേലി സ്റ്റോറുകളിൽനിന്ന് സാധനം വാങ്ങുകയും ചികിത്സാകാര്യങ്ങൾക്കുള്ള ധനസഹായത്തിനായി കാർഡ് ഉപയോഗിക്കുകയും ചെയ്യുന്നതായും കണ്ടെത്തി.
താമസം ആഢംബര വീട്ടിൽ,
കാർഡ് നിലനിർത്താൻ ഷെഡ്
കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയോ വിദേശത്ത് മികച്ച വരുമാനമുള്ള ജോലിയോ ലഭിക്കുന്നതോടെ ആധുനിക സൗകര്യങ്ങളോടെ പുതിയ ആഢംബര വീട് നിർമിക്കുന്നവർ പഴയതോ തകർന്നതോ ആയ വീടോ നേരത്തെ താമസിച്ചിരുന്ന ഷെഡോ അതേപോലെ നിലനിർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പഴയ കെട്ടിട നമ്പറിൽ മാതാപിതാക്കൾക്ക് അന്ത്യോദയ/മുൻഗണന കാർഡ് നിലനിർത്തുന്നതും പതിവാണ്.
യഥാർഥത്തിൽ അവിടെ ആൾത്താമസമുണ്ടാകില്ല. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കിയാൽ ഭാരിച്ച ഫീസ് കൊടുക്കേണ്ടിവരും. ഇതൊഴിവാക്കാനും മുൻഗണന കാർഡ് നിലനിർത്തുമ്പോൾ പരമാവധി ആനുകൂല്യം തട്ടിയെടുക്കലുമാണ് അനർഹ കാർഡുകൾ കൈവശം വയ്ക്കുന്നവർ ചെയ്തുപോരുന്നതെന്നാണ് കണ്ടെത്തൽ.