കണ്ണൂര്‍: കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാക്കി മുണ്ടേരിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയ്ക്ക് ലഭിച്ച സൗഭാഗ്യമാണ് ഈ പ്രദേശം. പ്രദേശത്തിന്റെ സൗന്ദര്യം സംരക്ഷിച്ച് പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തികൊണ്ട് സഞ്ചാരികള്‍ക്ക് പക്ഷി നിരീക്ഷണത്തിനും തദ്ദേശവാസികള്‍ക്ക് ജീവനോപാധികളോടൊപ്പം അധികവരുമാനം ലഭിക്കുന്നതിനും വേണ്ടി 73.5 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരി ഇക്കോ ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിലേക്കായി വിവിധ ടൂര്‍ പാക്കേജുകള്‍ക്ക് രൂപകല്പന ചെയ്യുകയും ഗൈഡ് ടൂര്‍ പാക്കേജുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് അറിവും വിവരവും പകരുന്ന കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുമായാണ് പദ്ധതി ആവിഷ്കരിച്ചത്. 60 തരത്തിലുള്ള ദേശാടനപ്പക്ഷികളും 210 ല്‍ പരം മറ്റു പക്ഷികളെയും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘനയായ ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ അവകാശപ്പെടുന്ന വലിയപുള്ളി പരുന്ത്, തങ്കത്താറാവ് എന്നിവ പ്രദേശത്ത് ധരാളമായി കാണപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷന്, മെംബർ മുംതാസ് ടീച്ചര്‍, ഇക്കോ ടൂറിസം ഡയറക്ടര്‍ ആര് എസ് അരുണ്‍, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഡി കെ വിനോദ് കുമാര്‍, ടിഇപിഎസ് ചീഫ് എക്സിക്യൂട്ടീവ് ഡി രതീഷ് എന്നിവര്‍ പങ്കെടുത്തു.
previous post