സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതൽ ഉണർവേകുന്ന ദേശീയ ജലപാത-3ൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയ ജലപാത 3-ൻ്റെ നിർമാണം. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദൈർഘ്യം നിലവിൽ ഗതാഗത യോഗ്യമായതായും മുഖ്യമന്ത്രി പറഞ്ഞു.
ബാക്കി വരുന്ന 160 കിലോമീറ്ററിലെ പ്രവൃത്തികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയ്യാറാക്കി കേന്ദ്ര സർക്കാരിന് കൈമാറും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് അതിൻ്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കാനാകും. ദേശീയ ജലപാത-3ൽ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങള്‍ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ. ഇതിൽ കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.