കൊട്ടിയൂർ: പ്രളയത്തിൽ ബാവലിപ്പുഴയിൽ വന്നടിഞ്ഞ പാറക്കൂട്ടങ്ങളും മരത്തടികളും നീക്കംചെയ്യാൻ ഇതുവരെ നടപടിയായില്ല. കണ്ടപ്പുനം മുതൽ മേലെ പാൽച്ചുരം വരെയുള്ള ഭാഗങ്ങളിലാണ് പ്രവൃത്തി പൂർത്തിയാക്കാനുള്ളത്.
2018,19 വർഷങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്നെത്തിയ പാറക്കൂട്ടങ്ങളും മരത്തടികളും തടഞ്ഞുനിന്ന് പല സ്ഥലങ്ങളിലും പുഴ ഗതി മാറി ഒഴുകുകയും വ്യാപകമായ രീതിയിൽ കരഭൂമിയും കൃഷിയിടങ്ങളും ഒലിച്ചുപോകുകയും ചെയ്തിരുന്നു.
ദുരന്തനിവാരണ അഥോറിറ്റി ബാവലി പുഴയുടെ വിവിധ ഭാഗങ്ങളിലെ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് പുഴയുടെ നീരൊഴുക്ക് സുഗമമാക്കിയിരുന്നു.എന്നാൽ കണ്ടപ്പുനം മുതൽ മുകൾ ഭാഗങ്ങളിലേക്ക് പ്രവൃത്തി തുടരാനെത്തിയപ്പോൾ വനം വകുപ്പ് തടയുകയായിരുന്നു.പിന്നീട് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്ന് കളക്ടർ നേരിട്ട് ഇടപെട്ട് തടസങ്ങൾ നീക്കി പ്രവൃത്തി തുടരാൻ അനുവദിക്കുകയായിരുന്നു.
മൂന്നു കോടിയിലധികം ചെലവഴിച്ചാണ് നീരൊഴുക്ക് സുഗമമാക്കിയത്. എന്നാൽ കണ്ടപ്പുനം മുതൽ മേലോട്ടുള്ള ഭാഗങ്ങൾ ഇപ്പോഴും പഴയപടി തന്നെ. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുക അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. ഗതിമാറി ഒഴുകുന്ന പുഴ ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് കവർന്നത്. കരയിടിച്ചിൽ വീടുകൾക്കും ഭീഷണിയാണ്.