രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുന്നു. വാഹനങ്ങള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപൂരിന് സമീപം എത്തിയപ്പോള്‍ അപ്രതീക്ഷിത ആക്രമണം.
ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ആണ് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര്‍ സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറിയത്. ഉഗ്രസ്ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്.
വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദ് ചാവേറിന്റെ വിഡിയോ പുറത്തുവിട്ടു. ആക്രമണത്തിന് തൊട്ടു മുമ്പ് ചിത്രീകരിച്ച വിഡിയോയില്‍ എകെ 47 തോക്കുമായാണ് ചാവേര്‍ നില്‍ക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പായിരുന്നു ആക്രമണം എന്നതുകൊണ്ടുതന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പന്ത്രണ്ടാം ദിനമാണ് തിരിച്ചടിയായി പാകിസ്താനിലെ ബാലകോട്ടിലുള്ള ഭീകര പരിശീലന കേന്ദ്രം ഇന്ത്യ ആക്രമണത്തില്‍ തകര്‍ത്തത്.
പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമ്മര്‍ ഫാറൂഖ്, സ്ഫോടകവസ്തു വിദഗ്ധനായ കമ്രാന്‍ എന്നിവര്‍ 2020 മാര്‍ച്ച് 29 സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ ആക്രമണത്തിന്റെ പ്രതിപട്ടികയിലുള്ള ജയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ മരുമകനാണ് ഉമര്‍.