ഇരിട്ടി: ആദിവാസി പുനരധിവാസത്തിനു വേണ്ടി പട്ടിക വർഗ ഫണ്ടിൽനിന്നും വിലയ്ക്ക് വാങ്ങിയ ആറളം ഫാമിലെ 500 ഏക്കർ ആദിവാസി ഭൂമി പിടിച്ചെടുത്ത് ആന സംരക്ഷണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. കണ്ണൂർ ജില്ലയിൽ മാത്രം ഏഴായിരത്തിലേറെ ആദിവാസി കുടുംബങ്ങൾ ഭൂമിക്ക് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കെയാണ് ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നതിന് ഭരണകക്ഷി നീക്കമെന്ന് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.
ആറളം ഫാമിലെ തെങ്ങുകൾ ഭരണകക്ഷിയിലെ യൂണിയൻ തൊഴിലാളികൾക്ക് കള്ള്ചെത്തിന് പാട്ടത്തിന് കൊടുത്തതോടെയാണ് മദ്യത്തിന്റെ രൂക്ഷഗന്ധം മൂലം ആനകൾ ഫാമിൽ തമ്പടിക്കുകയും തെങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയുമുണ്ടായത്. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളിൽ 10 പേർക്ക് ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ആറളം ഫാമിൽ തെങ്ങ് കള്ള് ചെത്തുന്നതിന് കൈമാറുന്നതിന് മുമ്പ് ആനകൾ കൂട്ടമായി ഫാമിൽ തമ്പടിച്ചിരുന്നില്ല. ഫാം നഷ്ടമായതിന്റെ പേരിൽ ആദിവാസികളല്ലാത്ത ഭരണ കക്ഷിക്കാർക്ക് ലാഭം കൊയ്യാൻ ഫാമിലെ തെങ്ങുകൾ പാട്ടത്തിനു കൈമാറിയ നടപടി പിൻവലിച്ച് ഫാം സംരക്ഷിക്കണമെന്നും, ആദിവാസി ഭൂമി പിടിച്ചെടുക്കാനുള്ള വനം വകുപ്പ് നടപടിക്കെതിരേ പ്രക്ഷേഭം തുടങ്ങുമെന്നും ശ്രീരാമർ കൊയ്യോൻ പറഞ്ഞു.