ഇരിട്ടി: വിളവെടുപ്പ് സീസൺ തുടങ്ങിട്ടും വിലയിടിവ് മൂലം വൻ പ്രതിസന്ധിയിലായിരിക്കുകയാണ് ഇഞ്ചിക്കർഷകർ. മുൻവർഷത്തേക്കാൾ പകുതി വിലപോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഏക്കറുകളോളം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയ കർഷകരാണ് വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്നത്.
60 കിലോ തൂക്കം വരുന്ന ഒരുചാക്ക് ഇഞ്ചിക്ക് 700 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞവർഷം ഒരുചാക്ക് ഇഞ്ചിക്ക് 1600 രൂപ വരെ ലഭിച്ചിരുന്നു. ഇക്കുറിയും 1000 രൂപയ്ക്കു മുകളിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകരാണ് വിലയിടിവിൽ നട്ടം തിരിയുന്നത്. വില ഉയരുമെന്ന പ്രതീക്ഷയിൽ വിളവെടുക്കാതെ ഇഞ്ചി വെറുതേയിടാനും സാധിക്കില്ല. വേനൽ കടുക്കുന്നതോടെ ചൂട് കൂടി ഇഞ്ചി മണ്ണിനടയിൽനിന്ന് ഉണങ്ങി നശിക്കാൻ തുടങ്ങും. ഇപ്പോഴത്തെ വിലയിൽ കൂലിപോലും ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
കോവിഡിനെ തുടർന്ന് രാജ്യാന്തരമാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞതും കർണാടകയിലും തമിഴ്നാട്ടിലും ഉത്പാദനം കൂടിയതുമാണ് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഒരേക്കർ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യണമെങ്കിൽ വിത്തിന്റെ വിലയും മറ്റ് ഉത്പാദന ചെലവുമടക്കം 2.5 ലക്ഷത്തോളം രൂപ വേണ്ടിവരും.
ഇപ്പോഴത്തെ വിലയിൽ ചെലവിന്റെ മൂന്നിലൊന്നുപോലും ലഭിക്കില്ലെന്ന് ഇരിട്ടിയിലെ ഇഞ്ചിക്കർഷകനായ പരുത്തിവയലിൽ ജോണി പറയുന്നു. സർക്കാർ കൃഷിഭവൻ മുഖേന കർഷകർക്ക് സൗജന്യമായി ഇഞ്ചിവിത്ത് നൽകുന്ന പദ്ധതിയിൽപ്പെടുത്തി വിൽക്കാൻ കഴിയുമോയെന്ന പ്രതീക്ഷയിലാണ് വിളവെടുപ്പ് തുടങ്ങിയതെന്ന് ജോണി പറഞ്ഞു. ചൂട് കൂടിയതിനാൽ മണ്ണിനടിയിൽനിന്നും ഇഞ്ചി നശിച്ചുപോകുമെന്നതിനാൽ ജോണി വിളവെടുപ്പ് തുടങ്ങിയെങ്കിലും ഷെഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. ജൈവരീതിയിൽ ചുക്കിനായി കൃഷി നടത്തിയതാണെങ്കിലും ചുക്കിനും വിലയില്ലാതായതോടെ ഇനിയെന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഈ കർഷകൻ.
കേരളത്തിൽനിന്നുള്ള നൂറുകണക്കിന് മലയാളികൾ കർണാടകയിലും തമിഴ്നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഏക്കർകണക്കിന് സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം കോവിഡ് കാരണം ഭൂരിഭാഗം പേർക്കും വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. അവിടുത്തെ കാലാവസ്ഥയിൽ പറിച്ചെടുക്കാത ഇഞ്ചി മണ്ണിനടിയിൽത്തന്നെ നിലനിർത്താൻ കഴിയുന്നതിനാൽ ഇക്കുറി ഇരട്ടി ഉത്പാദനം ഉണ്ടായതും വിലയിടിവിന് കാരണമായി. വൻകിട കമ്പനികൾ ഡിമാൻഡ് കുറച്ചതോടെ നാട്ടിൻപുറങ്ങളിലെ കർഷകസംഘങ്ങൾ വഴിയും മറ്റും വിത്ത് ആവശ്യത്തിനും വീട്ടാവശ്യത്തിനുമായി വാങ്ങുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മുൻവർഷം വാഴക്കുലകൾ ഇതേരീതിയിൽ വില്പന ചലഞ്ചിലൂടെ വിറ്റഴിക്കാൻ കഴിഞ്ഞിരുന്നു.
ചുക്കിനും വിലയിടിഞ്ഞിരിക്കുകയാണ്. ക്വിന്റലിന് 10,100 രൂപയാണ് ഇപ്പോഴത്തെ വില. ഒരു കിലോ ചുക്ക് ലഭിക്കണമെങ്കിൽ ചുരുങ്ങിയത് ആറു കിലോ എങ്കിലും പച്ചയിഞ്ചി ഉണക്കിയെടുക്കണം. തൊലിയും വേരും കളഞ്ഞ് ഉണക്കിയെടുക്കാനുള്ള ചെലവും കൂടി കണക്കാക്കിയാൽ കൃഷികൊണ്ട് നഷ്ടം മാത്രമേയുള്ളൂവെന്നാണ് കർഷകർ പറയുന്നത്.