മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന് സുപ്രീംകോടതിയിൽ. മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കേന്ദ്ര ജല കമ്മീഷന് ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം ആണ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. 2010 – 2012 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് ഡാമിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്.
ജലകമ്മീഷനും, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും, വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ആ പരിശോധനയില്‍ ഡാം സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകള്‍ ഒന്നും നടന്നിട്ടില്ല.
സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഈ പരിശോധനകളില്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു.