ഇരിട്ടി: പേരട്ടയില്‍ കര്‍ണാടക വന്യജീവി സങ്കേതത്തിനു സമീപം കേരളത്തിന്റെ മണ്ണില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് വന്യമൃഗഭീഷണിക്കുപുറമെ പുഴ കടന്ന് പുറംലോകത്ത് എത്താന്‍ ആശ്രയം മരച്ചങ്ങാടം. വയോധികരായ രത്നമ്മയും രവീന്ദ്രനും ശകുന്തളയുമൊക്കെ ജീവന് പണയപ്പെടുത്തിയാണ് വര്‍ഷങ്ങളായി ഈ സാഹസികയാത്ര നടത്തുന്നത്.
പുഴയ്ക്ക് അക്കരെ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് പുഴ കടക്കാനായി ഒരു പാലം എന്നത് ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. കൂട്ടുപുഴ പുഴയില്‍ മുളന്തണ്ടുകള്‍ കൂട്ടിയോജിപ്പിച്ച ചങ്ങാടത്തിലൂടെയാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെ സാഹസികയാത്ര നടത്തുന്നത്. പേരട്ടയിൽ കര്‍ണാടക വന്യജീവി സങ്കേതത്തിനു സമീപം ഈ രണ്ട് കുടുംബങ്ങൾ മാത്രം വര്‍ഷങ്ങളായി ഒറ്റപ്പെട്ട അവസ്ഥയിലാണു കഴിയുന്നത്. പുഴയ്ക്കക്കരെ കേരളത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ വര്‍ഷങ്ങളായി പള്ളിയാളില്‍ പ്രകാശന്, ചൂരക്കാട്ട് പുത്തന്‍വീട്ടില്‍ രവീന്ദ്രന് എന്നിവര്‍ക്ക് പല രാത്രികളും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകളുടെ ചിന്നംവിളികളും കാര്‍ഷികവിളകളുടെ നാശവും ഇവരെ പൊറുതിമുട്ടിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇവരുടെ യാത്രാക്ലേശം. കാലവര്‍ഷമെത്തി കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഒരാള്‍ക്കു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന മുള കൊണ്ട് കൂട്ടിയോജിപ്പിച്ച ചങ്ങാടത്തിലൂടെ വേണം യാത്ര നടത്താന്‍. മുളംതണ്ടിലൂടെ കയറില്‍ തൂങ്ങിയുള്ള യാത്രയില്‍ പലതവണ വെള്ളത്തില്‍ വീണ് അപകടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പുറം ലോകം അറിയാറില്ലെന്ന് ഇവർ പറയുന്നു. ഒപ്പം ഇവരുടെ ദുരിതജീവിതവും. അധികൃതരുടെ കണ്ണ് തുറക്കുന്നതുവരെ ഇവരുടെ സാഹസിക ജീവിതയാത്ര തുടരും.