കണ്ണൂര്‍: ജിഐഎസ് അധിഷ്ഠിത കണ്ണൂര്‍ കോര്പറേഷന് പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന് എംപി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു.
ഭൗമ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനായി ഇതോടെ കണ്ണൂര്‍ മാറി. കോര്പറേഷന് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും ലാന്‍ഡ് മാര്‍ക്കുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരു വെബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം തെരയുന്നതിന് സാധ്യമാകുന്ന വിധത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
ഇതുവഴി നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ കഴിയും. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിനാ മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സെക്രട്ടറി ഡി. സാജു മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്, സി. സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ജിഐഎസ്ഹെഡ് ജയിക് ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
പ്രതിപക്ഷം ബഹിഷ്കരിച്ചു
ജിഐഎസ് അധിഷ്ഠിത കണ്ണൂര്‍ കോര്പറേഷന് പ്രഖ്യാപനം പ്രതിപക്ഷ കൗൺസിലർമാർ ബഹിഷ്കരിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ എംഎൽഎമാർ സ്ഥലത്തുണ്ടാകില്ല എന്നറിഞ്ഞാണ് കോർപറേഷൻ തീയതി നിശ്ചയിച്ചതെന്നും ക്ഷണിതാക്കളുടെ പട്ടികയിൽ മുൻ മേയർ ഇ.പി. ലതയുടെ പേര് മറ്റുള്ളവരുടെ പേരിന് താഴെവെച്ച് അപമാനിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. കോർപറേഷൻ നടത്തുന്ന പരിപാടികളിൽ പ്രതിപക്ഷ കൗൺസിലർമാരെയും പ്രതിപക്ഷത്തെയും അവഹേളിക്കുന്ന ശൈലിയാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.