സിൽവർ ലൈൻ വേഗറെയിൽ പാതയുടെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) നിയോഗിച്ചു. 14 മാസം കൊണ്ടു പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കരാർ. ഇക്യു എംഎസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, ഇൻഫെർ ഡവലപ്‌മെന്റ് കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കൂട്ടായ്മയിലെ മറ്റു കമ്പനികൾ.
അലഹാബാദ്– ഹാൽദിയ ദേശീയ ജലപാതയുടെ ശേഷി വർധിപ്പിക്കൽ, മുംബൈ മെട്രോ ലൈൻ, കൊച്ചി മെട്രോ, ഡൽഹി- ഗാസിയാബാദ്- മീററ്റ് റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) എന്നിവയുടെ പാരിസ്ഥിതിക, സാമൂഹിക സുരക്ഷാ പഠനങ്ങൾ നടത്തിയ കമ്പനിയാണ് ഇക്യുഎംഎസ്.
നേരത്തേ, പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. വിശദമായ പാരിസ്ഥിതികാഘാത പഠനം, പുനരധിവാസ പദ്ധതി, തദ്ദേശീയ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കർമ പദ്ധതി, പരിസ്ഥിതി മാനേജ്‌മെന്റ് പദ്ധതി എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്. പദ്ധതി മൂലം പരിസ്ഥിതിയ്ക്കുണ്ടാകാവുന്ന ആഘാതങ്ങൾ കണ്ടെത്തുകയും അവ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ് പഠനത്തിന്റെ ലക്ഷ്യം.
ലോകബാങ്കും എഡിബിയും ജെയ്ക്കയും ഉൾപ്പെടെയുള്ള ധനകാര്യ ഏജൻസികളുടെ പരിസ്ഥിതി ചട്ടങ്ങളും മാർഗനിർദേശങ്ങളുമായി അന്തരമുണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും.