പേരാവൂർ: പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി നടത്തിയ ചിട്ടിയിൽ ചേർന്നവർക്ക് കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം ലഭിച്ചില്ലെന്ന് പരാതി. ഇതുസംബന്ധിച്ച് 15 പേർ സംയുക്തമായി പേരാവൂർ പോലീസിൽ പരാതി നല്കി. ഓഗസ്റ്റ് 15ന് കാലാവധി പൂർത്തിയായ ചിട്ടിയുടെ പണം ആഴ്ചകൾ കഴിഞ്ഞിട്ടും സൊസൈറ്റി അധികൃതർ തിരികെ നല്കുന്നില്ലെന്നാണ് പരാതി. 2000 രൂപ വീതം അടച്ച് 50 മാസംകൊണ്ട് തീരുംവിധമായിരുന്നു ചിട്ടി. നറുക്ക് കിട്ടിയവർക്ക് തുടർന്ന് പണം അടയ്ക്കേണ്ടതില്ലാത്ത ചിട്ടിക്ക് ഏകദേശം 600ലധികം ആളുകളെ ചേർത്തിരുന്നുവെന്നാണ് പറയുന്നത്. ഇതിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നല്കി. ബാക്കിയുള്ളവരിൽ ഏതാനും പേർക്ക് പണം നല്കിയെന്നാണ് അറിയുന്നത്. ചിലരുടെ ചിട്ടിപ്പണം സൊസൈറ്റിയിൽ സ്ഥിരനിക്ഷേപമായും എസ്ബി അക്കൗണ്ട് നിക്ഷേപമായും വകയിരുത്തുക യും ചെയ്തു. എന്നാൽ, ഇനിയും നിരവധിയാളുകൾക്ക് ചിട്ടിപ്പണം ലഭിച്ചില്ലെന്നാണ് പരാതി.
അതേസമയം, സൊസൈറ്റിയിലെ ഇടപാടുകളെക്കുറിച്ചും സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാഗ് നിർമാണ യൂണിറ്റിനെക്കുറിച്ചും സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നിർദേശപ്രകാരം നടന്ന എൻക്വയറിയിൽ റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. സൊസൈറ്റിയുടെ പണം വകമാറ്റി ചെലവഴിച്ചതായും സൊസൈറ്റി അധികൃതരിൽ ചിലരുടെ പങ്കിനെക്കുറിച്ചും റിപ്പോർട്ടിൽ സൂചനയുണ്ട്. ചിലർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. ദിവസങ്ങളായി സൊസൈറ്റിയിൽ ഇടപാടുകാർ വന്ന് ജീവനക്കാരുമായി വാക്കേറ്റവും ബഹളവും ഉണ്ടായിട്ടും സൊസൈറ്റി ഭരണസമിതി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.