പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സർക്കാർ ഓഫീസുകളിലെ എല്ലാ ഉദ്യോഗസ്ഥരും പേരും തസ്തികയും രേഖപ്പെടുത്തിയ ബാഡ്ജ് ധരിക്കണമെന്നു ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശ. പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകയിലാകണം ബാഡ്ജ്.
ജനസന്പർക്കമുള്ള ഓഫീസുകളിൽ നിലവിലുള്ളതിൽ ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോണ്ടാക്ട് ഓഫീസറായി (പിസിഒ) നിയമിക്കണമെന്നും 11-ാം ശന്പള പരിഷ്കരണ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പൊതുജന സേവനം മികച്ചതാക്കാൻ എല്ലാ വകുപ്പിലും ഡിജിറ്റലൈസേഷൻ നടപ്പാക്കണം. സേവനം സമയബന്ധിതമായി ലഭിക്കാൻ നടപടിക്രമങ്ങൾ ഉടച്ചുവാർക്കണം. റി- എൻജിനിയറിംഗിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണം. സേവനാവകാശ നിയമനം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മീഷണറെ നിയമിക്കണം. ഓരോ വകുപ്പിലെയും പ്രവൃത്തികൾ പരിശോധിക്കാൻ സിവിൽ സർവീസ് റിവ്യൂ മിഷൻ വേണം.
പിഎസ്സിയുടെ നിലവാരം ഉയർത്താൻ പിഎസ്സി അംഗങ്ങളായി നിയമിക്കപ്പെടുന്നവർ ഉന്നതവിദ്യാഭ്യാസ യോഗ്യതയും പരിചയസന്പത്തും ഉള്ളവരാകണം. ഇവരുടെ നിയമനത്തിന് ആഭ്യന്തര ഗൈഡ് ലൈൻ രൂപീകരിക്കണം. പിഎസ്സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തു.
പാവപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീക്കു നൽകാവുന്ന ചുമതലകളെല്ലാം അവർക്കു തന്നെ നൽകണം. ഇതു സാമൂഹികനീതിക്കു സഹായകമാകും. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത, സാമൂഹിക നീതി, ലിംഗ നീതി എന്നിവയാണ് ശന്പള പരിഷ്കരണ കമ്മീഷന്റെ ഏഴാം റിപ്പോർട്ട് പരിശോധിച്ചത്. ജീവനക്കാർക്ക് മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ നൽകുന്നതിനൊപ്പം പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യ ജനങ്ങളുടെ അവകാശവും സർക്കാരിന്റെ പൊതു താത്പര്യവും പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും സമിതി ശിപാർശ ചെയ്തു