കണ്ണൂർ: ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഓണക്കാലത്ത് പരിശോധനകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. പകലും രാത്രിയും പരിശോധന നടത്തുന്നതിനായി രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണത്തോടനുബന്ധിച്ച് തിരക്ക് ക്രമാതീതമായി വർധിക്കുകയാണെങ്കിൽ കൂടുതൽ സ്ക്വാഡുകൾ രൂപീകരിക്കും. മുൻവർഷങ്ങളിൽ ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്നതിന് താത്കാലിക ലൈസൻസ് നൽകിയിരുന്നു.എന്നാൽ ഇത്തവണ കോവിഡിന്റെ സാഹചര്യംകൂടി കണക്കിലെടുത്തു മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളൂ. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വില്പന നടക്കുന്ന ഭക്ഷണസാധനങ്ങളായ വെളിച്ചെണ്ണ, ശർക്കര, പായസ പരിപ്പ്, പായസം മിക്സ്, ബനാന ചിപ്സ്, പാൽ, നെയ്യ്, ചായപ്പൊടി, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം എന്നീ ഭക്ഷ്യവസ്തുക്കളുടെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ബനാന ചിപ്സ്, ശർക്കര, ചില്ലി ചിക്കൻ, തുവര പരിപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പ്രധാനമായും കൃത്രിമ നിറം ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞാൽ ഉപഭോക്താക്കൾക്കൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണം. വെളിച്ചെണ്ണ എന്ന വ്യാജേന മിക്സഡ് വെജിറ്റബിൾ ഓയിൽ എന്നപേരിൽ വരുന്ന ഭക്ഷ്യ എണ്ണയും വിപണനം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
നിർമാണ യൂണിറ്റുകൾ, വിതരണകേന്ദ്രങ്ങൾ, വില്പനശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്ത് വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയാൽ അഞ്ചു ലക്ഷം രൂപവരെ പിഴയും ലേബൽ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ മൂന്നു ലക്ഷം രൂപവരെ പിഴയും അടയ്ക്കേണ്ടിവരും. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്താൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.