കണ്ണൂർ ജില്ലയിൽ രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ജില്ലയിൽ പ്രഖ്യാപിച്ച ഐടി പാർക്കിനുവേണ്ടിയുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്.
ബംഗളൂരുവിനോട് ഏറ്റവുമടുത്ത് ബന്ധപ്പെടാവുന്ന പ്രദേശം എന്നനിലയിലും വിമാനത്താവള അനുബന്ധ വികസനസാധ്യത മുന്നിൽക്കണ്ടും കണ്ണൂരിലെ ഐടി പാർക്കിന് വലിയ പ്രാധാന്യമുണ്ട്.സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐടി അനുബന്ധ പാർക്കുകളുടെ നിലയിലേക്ക് ഉയർത്താവുന്ന തരത്തിലുള്ള സംരംഭങ്ങൾക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ പാർക്ക് എവിടെ സ്ഥാപിക്കുമെന്നതു സംബന്ധിച്ചോ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി ആയിരിക്കുമോയെന്നത് സംബന്ധിച്ചും മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. കണ്ണൂർ വിമാനത്താവളത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇരിക്കൂർ അടക്കമുള്ള മലയോരപ്രദേശങ്ങളിൽ ഇത്തരമൊരു ഐടി പാർക്ക് സ്ഥാപിക്കുന്നത് ഐടി പ്രൊഫഷനുകൾക്ക് വലിയ സാധ്യത സൃഷ്ടിക്കും. പഠനം കഴിഞ്ഞ് ഐടി അനുബന്ധ ജോലി ചെയ്യുന്ന പ്രദേശത്തെ ആയിരക്കണക്കിന് യുവാക്കളാണ് അന്യസംസ്ഥാനങ്ങളിൽ കഴിയുന്നത്. ഇവരെ ഉപയോഗപ്പെടുത്തി വലിയ പുരോഗതിക്ക് ഉപകരിക്കുന്ന പദ്ധതിയാണ് നിർദ്ദിഷ്ട ഐടി പാർക്ക്.