കോവിഡ് പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രസംഘം. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിലെ പാളിച്ചകൾ കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. കേരളത്തിലെ ഹോം ക്വാറന്‍റീനിൽ പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രസംഘം റിപ്പോർട്ടിൽ പറയുന്നു.
വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരുകയാണ്. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്. കോവിഡ് കെയർ സെന്‍ററുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും രോഗികൾ വീട്ടിൽ തന്നെ തുടരുകയാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു. ഇത് രോഗം പടരാൻ കാരണമാവുന്നുവെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പം കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. കേരളത്തിലെ കോവിഡ് പരിശോധനകളിൽ ആന്‍റിജൻ ടെസ്റ്റ് ഒഴിവാക്കി പരമാവധി ആർ.ടി.പി.സി.ആർ പരിശോധനകൾ പ്രോൽസാഹിപ്പിക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്.