ജനങ്ങളുടെ ജീവിതത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകിയാകണം സർക്കാരുകൾ ഉത്തരവുകൾ ഇറക്കേണ്ടതെന്നും ഉത്തരവുകൾ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കുവേണ്ടി മാത്രമാകരുതെന്നും തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.
ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരേ ആറളം, കേളകം പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദേശം തള്ളിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെതിരേയും ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ സീറോ പോയിന്റായി തന്നെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടും കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ അതിരൂപതതല ഉദ്ഘാടനം തലശേരിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. ആറളം വന്യജീവി സങ്കേതം പരിധിയിൽ ബഫർ സോൺ നിർണയിക്കുമ്പോൾ ഒരിഞ്ചുപോലും ജനങ്ങളുടെ സ്ഥലം ഉൾപ്പെടാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ഇരുന്നൂറോളം കേന്ദ്രങ്ങളിൽ കെസിവൈഎം യുവജനമതിൽ സംഘടിപ്പിച്ചു.
ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല, ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, കർഷകരെയും ആദിവാസികളെയും ജീവിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു യുവജന മതിൽ സംഘടിപ്പിച്ചത്.
വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം, കെസിവൈഎം അതിരൂപത പ്രസിഡന്റ് വിപിൻ മാറുകാട്ടുകുന്നേൽ, ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, എകെസിസി അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, കെസിവൈഎം ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ സിഎംസി എന്നിവർ പ്രസംഗിച്ചു. വിവിധയിടങ്ങളിൽ നടത്തിയ യുവജന മതിലിൽ സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ, വൈസ് പ്രസിഡന്റ് നീന പറപ്പള്ളി, ഡെപ്യൂട്ടി പ്രസിഡന്റ് ടോണി ജോസഫ്, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, സംസ്ഥാന സിൻഡിക്കറ്റംഗം ചിഞ്ചു വട്ടപ്പാറ എന്നിവർ നേതൃത്വം നൽകി.
previous post