കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് സംഘം പരിശോധിച്ചത്. സംസ്ഥാനത്തെ വാക്സിനേഷൻ നടപടികളിലും സംഘം സംതൃപ്തരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം ഡോസ് വാക്സിൻ ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ട്. ജൂലൈയിൽ 90 ലക്ഷം വാക്സിൻ അധികം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യ വെച്ച് നോക്കുമ്പോൾ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. എന്നാൽ, രോഗം വരാൻ സാധ്യതയുള്ളവർ ഇവിടെ കൂടുതലാണ്. അതിനാൽ വാക്സിനേഷൻ ശക്തിപ്പെടുത്തണം. ഈ നിർദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.